river

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വെട്ടിപ്പിടിക്കാനുളള ശ്രമങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചതോടെ ഇന്ത്യക്കെതിരെ മറ്റൊരു നീക്കവുമായി ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത് വൻകിട അണക്കെട്ട് നിർമ്മിക്കാനുളള പദ്ധതികളുമായി ചൈന മുന്നോട്ടുപോവുകയാണ്. പതിനാലാം പഞ്ചവത്സരപദ്ധതിയിൽ ഇതിനുളള നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചൽ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിർമ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളിൽ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടർന്ന് ഇന്ത്യ, ബംഗ്ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്.

മെഡോഗ് പ്രവിശ്യയിൽ ചൈന വൻകിട അണക്കെട്ട് നിർമ്മിക്കുമെന്ന് ഏറെ നാളുകളായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിനെത്തുടർന്ന് ഇന്ത്യ തങ്ങളുടെ ആശങ്കകൾ ഇതിനകം ചൈനീസ് അധികൃതരെ അറിയിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ളാദേശും തങ്ങളുടെ ആശങ്കകൾ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതും ചൈന കാര്യമാക്കിയിട്ടില്ല. വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ് ചൈന പുതിയ ഡാം നിർമ്മിക്കുന്നത്. ഇതിലൂടെ രാജ്യത്ത് പ്രതിവർഷം മൂന്ന് ബില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് ചൈനീസ് അധികൃതരുടെ കണക്കുകൂട്ടൽ. 2015ൽ ടിബറ്റിൽ ചൈന ഒരു വൻ ജലവൈദ്യുത നിലയം സ്ഥാപിച്ചിരുന്നു.