ന്യൂഡൽഹി: പാകിസ്ഥാന്റെ ഇടനെഞ്ചുതകർക്കാൻ ഇസ്രായേൽ നിർമ്മിതമായ കൂടുതൽ പീരങ്കികൾ എത്തുന്നു. 2,37000 കോടിയുടെ പീരങ്കികൾ വാങ്ങാൻ ഇന്ത്യൻ സൈന്യം ഉടൻ ഓർഡർ നൽകും എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലി പീരങ്കികൾക്ക് ബദലായി തദ്ദേശീയമായ പീരങ്കികൾ നിർമ്മിക്കാനുളള നടപടികളുമായി രാജ്യം മുന്നോട്ടുപോകുന്നതിനിടെയാണ് ഇസ്രയേലിൽ നിന്ന് പീരങ്കികൾ ഇറക്കുമതി ചെയ്യാനുളള നീക്കം. അതിർത്തിയിലെ പ്രശ്നങ്ങളാണ് കൂടുതൽ പീരങ്കികൾ വാങ്ങാൻ കാരണമായെതെന്നാണ് കരുതുന്നത്.
കേൾക്കുന്ന മാത്രയിൽ ശത്രുക്കളുടെ മുട്ടിടിപ്പിക്കാൻ പോന്നതാണ് ഇസ്രയേൽ നിർമ്മിത പീരങ്കിയായ ആതോസ് 2052. നാൽപ്പത് കിലോമീറ്റർ അകലെയുളള ശത്രുക്കളെപ്പോലും അണുവിട തെറ്റാതെ കൃത്യമായി ലക്ഷ്യമിടാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലതവണ ഇത് തെളിയിച്ചിട്ടുളളതാണ്. ജി പി എസ് ഉൾപ്പടെയുളള സംവിധാനങ്ങളാണ് ഇതിന് സഹായിക്കുന്നത്. മുപ്പത് സെക്കൻഡിൽ മൂന്നുറൗണ്ടുവരെ നിറയൊഴിക്കാൻ ആതോസ് 2052ന് കഴിയും. എന്താണ് സംഭവിക്കുന്നതെന്ന് ശത്രു മനസിലാക്കുന്നതിനുമുമ്പ് എല്ലാം കഴിഞ്ഞിരിക്കും.പൊടിപോലും അവശേഷിക്കില്ല. മണിക്കൂറുകൾ തുടർച്ചയായി നിറയൊഴിക്കുന്നതിനും പ്രശ്നമല്ല.
രൂപകല്പനയിലെ പ്രത്യേകത കാരണം ഏത് പ്രദേശത്തും ഏത് കാലാവസ്ഥയിലും പ്രശ്നമേതുമില്ലാതെ പ്രവർത്തിക്കാനാവും.ഡീസൽ എൻജിന്റെ കരുത്തിലാണ് ആതോസ് 2052 കുതിച്ചുപായുന്നത്. വെടിയുതിർക്കുമ്പോഴുളള ആഘാതം കുറയ്ക്കാനുളള അത്യന്താധുനിക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വെടിക്കോപ്പുകൾക്ക് പുറമേ നാലുമുതൽ ആറ് സൈനികരെവരെ ആതോസ് 2052ൽ ഉൾക്കൊളളാനാവും.