തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐ ടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ( പി ഡബ്ല്യു സി) വിലക്ക്. രണ്ട് വർഷത്തേക്കാണ് വിലക്ക്. കെ ഫോൺ പദ്ധതിയിലും സർക്കാർ പി ഡബ്ല്യു സിയുമായി കരാർ പുതുക്കില്ല. യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
കെ ഫോണുമായുളള പി ഡബ്ല്യു സിയുടെ കരാർ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയിരുന്നു
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് ഐ ടി വകുപ്പിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. സ്വപ്‌നയുടെ കൺസൾട്ടൻസി സ്ഥാപനമായിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന പി ഡബ്ല്യു സി. കെ എസ് ഐ ടി ഐ എൽ എം ഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്‌നയെ നിയമിച്ചത്. ഇരുപത് ലക്ഷം രൂപയാണ് സ്വപ്‌നയുടെ സേവനത്തിന് കെ എസ് ഐ ടി ഐ എൽ കൺസൾട്ടൻസിയായി പി ഡബ്ല്യു സിക്ക് നൽകിയത്.
ജയശങ്കർ പ്രസാദിന്റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐ ടി സെക്രട്ടറിയായ ശിവശങ്കറായിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്‌നയ്‌ക്ക് കെ എസ് ഐ ടി ഐ എല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ മേൽനോട്ടത്തിലുളള സ്ഥാപനത്തിൽ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്പളം ലഭിക്കുന്ന കരാർ നിയമനം നേടിയത് ഇരുവരും തമ്മിലുളള ബന്ധത്തിന്റെ വലിയ തെളിവായി സ്വർണക്കടത്തിനെ കുറിച്ച് അന്വേഷിക്കുന്ന ഏജൻസികൾ ഉയർത്തി കാട്ടിയിരുന്നു.