മലപ്പുറം: ജില്ലയിൽ ഇന്നലെ 522 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 483 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഉറവിടമറിയാതെ 30 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്ന് എത്തിയതും നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നത് ആശ്വാസകരമാണ്. എന്നാൽ രോഗ വ്യാപന സാധ്യത സജീവമായി നിലനിൽക്കുമ്പോൾ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇവരുൾപ്പെടെ 43,001 പേരാണ് കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവിൽ തുടരുന്നതെന്നും ഇത് പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
60,202 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 9,149 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 739 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 574 പേരും 212 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 234 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്. ജില്ലയിൽ ഇതുവരെ 2,68,284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2,021 സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്.