election
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമരെഴുതുന്ന ആർട്ടിസ്റ്റ്.

കുറ്റിപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പായതോടെ വീണ്ടും സജീവമാവുകയാണ് ചുമരെഴുത്ത്. ഫ്ലക്സുകളുടെ വരവും കൊവിഡ് പ്രശ്നങ്ങളും കൂടിയായതോടെ നിരവധി ആർട്ടിസ്റ്റുകൾ തൊഴിൽ രഹിതരായിരുന്നു. ഫ്ലക്സുകൾ നിരോധിച്ചതോടെ ചുമരെഴുത്തുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ തിരഞ്ഞെടുപ്പ് കാലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആർട്ടിസ്റ്റുകൾ. ഇടയ്ക്കുണ്ടായ ഇടവേളയിൽ നഷ്ടം വന്ന കൈതഴക്കം വീണ്ടെടുക്കാനും ഈ സമയം ഉപകരിക്കും. തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാൽ ചുമരെഴുത്ത് മേഖല വിണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുമോയെന്ന ആശങ്കയുണ്ടെന്ന് മുപ്പത് വർഷമായി ഈ രംഗത്തുള്ള ആചാര്യൻ സദു പറഞ്ഞു.

തുണി പ്രിന്റിംഗ് വെല്ലുവിളി

ഫ്ലക്സ് നിരോധിച്ചെങ്കിലും തുണി പ്രിന്റിംഗിന് ആവശ്യക്കാർ ഏറുന്നത് ചുമരെഴുത്തുകാർക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ക്ലോത്ത് പ്രിന്റിംഗ് കാര്യമായി ഉണ്ടായിരുന്നില്ല. കൂടാതെ ഫ്ലെക്സ് പ്രിന്റിംഗ് അനുവദിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ ചുമരെഴുത്തുകൾക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.