നിലമ്പൂർ: പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ 2019ൽ രാഹുൽ ഗാന്ധി എം.പി അനുവദിച്ച ഭക്ഷ്യക്കിറ്റുകൾ പുഴുവരിച്ച നിലയിൽ കെട്ടിടമുറിയിൽ കണ്ടെത്തി. വസ്ത്രങ്ങൾ, പുതപ്പുകൾ, ഷീറ്റുകൾ എന്നിവയും വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിലായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ഡി.വൈ.എഫ്.ഐയും സി.പി.എമ്മും ചൊവ്വാഴ്ച്ച രാത്രി പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും പ്രതിഷേധം തുടർന്നു. പാവങ്ങൾക്ക് നൽകാതെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.. കിറ്റുകൾ വിതരണം ചെയ്യാൻ നേതൃത്വം നൽകിയവർ ഇപ്പോൾ സ്ഥാനാർത്ഥികളാണെന്നും, വോട്ടർമാരെ സ്വാധീനിക്കാൻ അവർ സൂക്ഷിച്ചതാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ് അറിയിച്ചു.