kalpathy
കൽപ്പാത്തി ഒന്നാംതേര്

പാലക്കാട്: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ മാത്രമായി ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കൽപ്പാത്തി ഒന്നാംതേര് ഉത്സവം ആഘോഷിച്ചു. ഇന്നലെ രാവിലെ 9.30ന് കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വിശ്വനാഥസ്വാമിയുടെയും സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളെ ചെറിയ പല്ലക്കിൽ ഇരുത്തി ക്ഷേത്രാങ്കണത്തിനുള്ളിൽ തന്നെ കുറച്ചുദൂരം പ്രയാണം നടത്തി ക്ഷേത്രത്തിന് അകത്ത് ഒരുവശത്തായി നിറുത്തിയിട്ടു. തുടർന്ന് വൈകിട്ട് അഞ്ചിന് വീണ്ടും പ്രയാണം നടത്തി. വിവിധ വിശേഷാൽ പൂജകളും നടന്നു.

കൂടാതെ രാവിലെയും വൈകീട്ടും കൽപാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം തുടങ്ങിയ നാലു ക്ഷേത്രങ്ങളിലും ദേവപാരായാണം നടന്നു.

രണ്ടാംതേര് ഉത്സവമായ ഇന്ന് പുതിയകൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30ന് ദേവരഥപ്രയാണം ക്ഷേത്രത്തിനകത്തുവച്ച് നടക്കും. നാളെയാണ് മൂന്നാംതേര് ഉത്സവം. 16ന് ധ്വജാവരോഹണത്തോടെ രഥോത്സവത്തിന് കൊടിയിറങ്ങും. കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ചടങ്ങുകളിൽ ഭാരവാഹികളും ബ്രാഹ്മണസമൂഹ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.