പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണത്തിന്റെ തുക ബാങ്കുകളിൽ നിന്ന് ലഭിക്കാത്തതിനാൽ രണ്ടാംവിളയിറക്കാൻ പണമില്ലാതെ ജില്ലയിലെ കർഷകർ ദുരിതത്തിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഭൂരിഭാഗം ഇടത്തരം കർഷകരും കൃഷിപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാകുമ്പോൾ കൃഷിയിറക്കിയില്ലെങ്കിൽ അത് വിളവെടുപ്പിനെ ബാധിക്കുമെന്നതിനാൽ ചിലർ ബാങ്ക് വായ്പയെടുപ്പ് കൃഷിപ്പണികൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ രണ്ടാംവിള സീസൺവരെ പൊതുമേഖല, ഷെഡ്യൂൾഡ് ബാങ്കുകളിലെ അക്കൗണ്ടുകൾ വഴി കർഷകർക്ക് പി.ആർ.എസ് വായ്പയായി സപ്ലൈകോ നെല്ലുവില വിതരണം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ സെപ്തംബറിൽ ഈ ബാങ്കുകളുമായി സപ്ലൈകോ ഉണ്ടാക്കിയ കരാറിന്റെ കാലാവധി അവസാനിച്ചു. കരാർ പുതുക്കുന്നതിന് പൊതുവിതരണ വകുപ്പ് സപ്ലൈകോയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും സപ്ലൈകോയുടെ നടപടികൾ നീളുന്നതാണ് കർഷകരെ ഇപ്പോൾ ദുരിതത്തിലാക്കിയിരിക്കുന്നത്.
രണ്ട് ബാങ്കുകൾ കരാറിൽ ഒപ്പുവച്ചു
പത്ത് ബാങ്കുകളാണ് കരാറിൽ ഒപ്പുവയ്ക്കാനുള്ളത്. ഇതിൽ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവ കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവച്ചു. കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, കന്നറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പി.എൻ.ബി, ബാങ്ക് ഒഫ് ഇന്ത്യ, വിജയ ബാങ്ക്, ഐ.ഒ.ബി എന്നിവ അടുത്ത ദിവസങ്ങളിൽ ഒപ്പുവയ്ക്കും. വായ്പാ പലിശ കുറവുള്ള ബാങ്കുകളുമായി കരാറുണ്ടാക്കാനാണ് നിർദ്ദേശം. ഇതിനുള്ള കാലതാമസമാണ് ഇപ്പോഴത്തെ പ്രശ്നം. എല്ലാ ബാങ്കുകളും കരാർ പുതുക്കുന്നതോടെ പി.ആർ.എസ് പരിശോധന വേഗത്തിലാക്കി ഉടൻ തുക ലഭ്യമാക്കുമെന്ന് പാലക്കാട് സപ്ലൈകോ ഓഫീസ് അധികൃതർ വ്യക്തമാക്കുന്നു
കേരള ബാങ്കിൽ അക്കൗണ്ട് തുടങ്ങാത്ത കർഷകർക്ക് നെല്ലിന്റെ വില സമയത്ത് ലഭിക്കില്ല. ഈ രീതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ നിരവധിതവണ പരാതി നൽകിയിട്ടുണ്ട്. നെല്ലുവില ലഭിക്കാൻ മാത്രമായി കേരള ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്നത് എല്ലാവർക്കും പ്രായോഗികമല്ല.
മുതലാംതോട് മണി, ദേശീയ കർഷക സമാജം, ജില്ലാ ജന. സെക്രട്ടറി.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം രണ്ടാംവിളയിൽ ഞാറുപറിച്ചു നടാൻപോലും കഴിയാത്ത അവസ്ഥയാണ്. ഒരു ഏക്കറിന് ഞാറുപറിച്ചു നടാൻ കൂലിയിനത്തിൽ മാത്രം 4000 രൂപവേണം. ഇതിനു പുറമെയാണ് വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നിവയുടെ ചെലവ്. ഒന്നാംവിളയുടെ തുക വേഗത്തിൽ ലഭിച്ചാലേ കർഷകർക്ക് ആശ്വാസമാകൂ.
സജീഷ് കുത്തന്നൂർ, കർഷകൻ