flex
പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാർത്തികൾ ഇലക്ട്രിക് പോസ്റ്റിൽ ഫ്ലെക്സ് സ്ഥാപിച്ച നിലയിൽ

പാലക്കാട്: തിരഞ്ഞെടുപ്പ് തിയതി അടുത്തതോടെ ജില്ലയിൽ പ്രചരണം അതിന്റെ ടോപ്പ് ഗിയറിലേക്ക് മാറികഴിഞ്ഞു. സ്ഥാനാർത്ഥികളും മുന്നണികളും ഒടിനടന്ന് വോട്ടുറപ്പിക്കുന്നതിന്റെ തിരക്കിലാണ്. പ്രടരണം കൊഴുപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം അറിഞ്ഞും അറിയാതെയും ലംഘിക്കുന്ന കാഴ്ചകളും നിരവധിയാണ്.

അധികൃതരുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും വസ്തുവകകളിലും വൈദ്യുതി പോസ്റ്റുകളിലും മൊബൈൽ ടവറുകളിലും ടെലിഫോൺ പോസ്റ്റുകളിലും തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നത് പലയിടത്തും കാണാം. സ്ഥാനാർത്ഥികളെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പേ വൈദ്യുതി പോസ്റ്റുകളും മറ്റും പ്രചരണ പോസ്റ്ററുകളാൽ നിറഞ്ഞിരുന്നു. വാഹന യാത്രികർക്കും കാൽനടയാത്രികർക്കും പൊതുജനങ്ങൾക്കും മാർഗ തടസം സൃഷ്ടിക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്.

ടെലിഫോൺ,​ വൈദ്യുതി പോസ്റ്റുകളിൽ പ്രചരണ സാമഗ്രികൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി ജീവനക്കാർ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കേടുപാടുകൾ നന്നാക്കാനായി പോസ്റ്റുകളിൽ കയറാൻ കഴിയാത്ത സാഹചര്യമാണെന്ന് ജീവനക്കാർ പറയുന്നു.

നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും മറ്റേതെങ്കിലും പൊതു സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കരുതെന്നാണ് നിയമം. എന്നാൽ ഈ നിർദ്ദേശങ്ങളും പലയിടങ്ങളിലും ലംഘിക്കപ്പെടുന്നുണ്ട്.

 നടപടി എടുക്കാൻ മോണിറ്ററിംഗ് സെൽ

പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറാണ് മോണിട്ടറിംഗ് സെല്ലിന്റെ ചെയർമാൻ. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള സംശയം പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിനും മോണിറ്ററിംഗ് സെൽ നടപടി സ്വീകരിക്കും. കമ്മിഷന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ റിപ്പോർട്ട് സഹിതം കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തണം. രണ്ട് ദിവസത്തിൽ ഒരിക്കൽ സെൽ യോഗം ചേരും.