പത്തനംതിട്ട : പ്രളയത്തിൽ നഷ്ടപ്പെട്ട വീടിനു പകരം പുതിയ വീട് നിർമ്മിച്ചു നൽകി ആറന്മുള ജനമൈത്രി പൊലീസ്. ആറന്മുള ചെറുകോൽ പഞ്ചായത്ത് ഒന്നാം വാർഡിൽ ചിറ്റയിൽ വീട്ടിൽ ശ്രീജിത്തിനാണ് ജനമൈത്രി പൊലീസ് സ്‌നേഹവീട് സമ്മാനിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം ദുരിതത്തിലും സാമ്പത്തിക പരാധീനതയിലുമായ ശ്രീജിത്തിന്റെ വീടെന്ന സ്വപ്നമാണു ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസിന്റെ കരുതലിൽ പൂവണിഞ്ഞത്. ചികിത്സ കാരണം പുതിയ വീട് നിർമ്മിക്കാൻ കഴിയാതെ വിഷമിച്ച ശ്രീജിത്തും കുടുംബവും മനം നിറഞ്ഞ സന്തോഷത്തിലാണിന്ന്. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന കർത്തവ്യം ഏറ്റെടുത്തു നടത്തുന്ന പൊലീസ്, കൊവിഡ് കാലത്ത് ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടെന്നും, സഹായസന്നദ്ധരായി വിളിപ്പാടകലെ നിലകൊള്ളുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണിതെന്നും ദുരിതങ്ങൾ നേരിടാൻ ജില്ലയിലെ ജനങ്ങളോടൊപ്പം പൊലീസുണ്ടായിരുന്നു എന്നും മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും സമൂഹത്തിനോട് ചേർന്ന് സേവനങ്ങൾ എത്തിക്കാൻ സജ്ജമായ പൊലീസ് അവസരത്തിനൊത്തുയർന്നതുകൊണ്ടാണ് ശ്രീജിത്തിന്റെ ദുഃഖത്തിന് പരിഹാരമായതെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാർ എസ്.ഐ ദിജേഷ് കൃഷ്ണൻ, എം.എം സുൽഫിഖാൻ, ജനമൈത്രി ബീറ്റ് ഓഫീസർ ജി.അജിത,ബീറ്റ് ഓഫീസർ അനിലേഷ്,സമിതി അംഗങ്ങളായ മഞ്ജു വിനോദ്, ഷാജി പുളിമൂട്ടിൽ, രാധാമണിയമ്മ,അനിൽ ചെറുകോൽ,സുധി കിഴക്കേപറമ്പിൽ, ജോജി കാവുംപടിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.