തിരുവല്ല : മുനിസിപ്പാലിറ്റി മണിമലപ്പുഴയിൽ കണ്ണാലിൽകടവ്, കട്ടളപ്പാറകടവ്, മണിപ്പുഴതോട്, കറ്റോട് പാലം എന്നിവിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ചൂണ്ടകളും മറ്റും പിടിച്ചെടുത്തു. ജില്ലയുടെ പലഭാഗങ്ങളിലും അനധികൃത രീതികളിൽ മത്സ്യബന്ധനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട മത്സ്യഭവൻ ഫിഷറീസ് സബ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെട്രോളിംഗ് നടത്തി വരവേയാണ് പലയിടത്തും അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടത്. താക്കീത് നൽകിവിടുകയും ആളില്ലാതിരുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ചൂണ്ടകൾ എടുക്കുകയും ചെയ്തു.
2010 ലെ കേരള ഉൾനാടൻ മത്സ്യബന്ധനവും ജലകൃഷിയും നിയമപ്രകാരമുള്ള ലൈസൻസ് അടിസ്ഥാനത്തിൽ അല്ലാതെ പൊതുജലാശയങ്ങളിൽ നിന്നും മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല. തോട്ട പൊട്ടിച്ചോ, വൈദ്യുതി, രാസവസ്തു, വിഷവസ്തു തുടങ്ങിയവ ഉപയോഗിച്ചോ 20 മില്ലിമീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല ഉപയോഗിച്ചോ, രാത്രികാലങ്ങളിൽ നൂറ് വാട്‌സിൽ കൂടുതൽ ശക്തിയുള്ള വിളക്കുകൾ ഉപയോഗിച്ചോ നടത്തുന്ന മത്സ്യബന്ധന രീതികൾ ഈ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. നിയമംലംഘിക്കുന്നവർക്ക് ആറുമാസം വരെയുള്ള തടവോ, പതിനായിരംരൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.