ഭക്തരുടെ പൂജാദ്രവ്യങ്ങൾക്ക് ശ്രീകോവിലിൽ വിലക്ക്
ശബരിമല : ശബരിമലയിലെ പല പൂജകൾക്കും ഇക്കുറി കർശന നിയന്ത്രണമുണ്ട്. ഭക്തർ സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങൾ ശ്രീകോവിലിലേക്ക് എടുക്കില്ല. ഇതിൽ പ്രധാനം പുഷ്പാഭിഷകം, മാളികപ്പുറം ക്ഷേത്രത്തിലെ ഉടയാട ചാർത്തൽ, കുങ്കുമാഭിഷേകം എന്നിവയാണ്.
തിരക്കില്ലാത്തതിനാൽ എല്ലാ ദിവസവും ഉദയാസ്തമന പൂജയും പടിപൂജയും നടക്കും. 2037 വരെ പടിപൂജയുടെ ബുക്കിംഗ് ഉണ്ട്. കൊവിഡ് കാരണം എട്ട് മാസമായി പ്രതിമാസ പൂജാ വേളകളിലും ഉത്സവവും വിഷുവും പ്രമാണിച്ചും നടത്തേണ്ടിയിരുന്ന അറുപതോളം പടിപൂജകളും ഉദയാസ്തമന പൂജകളും നടത്താൻ കഴിഞ്ഞില്ല. തുലാമാസ പൂജയ്ക്ക് പടിപൂജ പുനരാരംഭിച്ചെങ്കിലും ബുക്ക് ചെയ്ത അഞ്ച് പേരിൽ ഒരാൾ മാത്രമാണ് എത്തിയത്. തുടർന്ന് മറ്റ് ചില ഭക്തർക്ക് പടിപൂജ നടത്താൻ അവസരം ലഭിച്ചു. ബുക്കിംഗ് പ്രകാരമുള്ള പട്ടിക ദേവസ്വം ബോർഡ് ബന്ധപ്പെട്ടവർക്ക് നൽകിത്തുടങ്ങി.
75,000 രൂപയാണ് പടിപൂജാനിരക്ക്. ദേവസ്വം ബോർഡ് ലഭ്യമാക്കുന്ന ദ്രവ്യങ്ങൾ ഉപയോഗിച്ച് ഒരു ദിവസം പത്ത് പേർക്ക് അഷ്ടാഭിഷേകം നടത്താം. 10,000 രൂപ അടയ്ക്കണം.ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ എന്നിവ നടത്താനും അനുമതിയുണ്ട്. പക്ഷേ, സോപാനത്തിൽ ദർശനം അനുവദിക്കില്ല. നേരത്തെ ഈ പൂജയ്ക്ക് 5 ഭക്തർക്ക് സോപാനത്തിൽ ദർശനം അനുവദിച്ചിരുന്നു.