ശബരിമല : തീർത്ഥാടനകാലത്ത് അയ്യപ്പൻമാർക്ക് സുഗമമായ ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ചുമാണ് തയാറെടുപ്പുകൾ പൂർത്തിയാക്കിയത്.
ഇത്തവണ ദർശനത്തിനെത്തുന്ന ഭക്തർക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റർ വെള്ളം കൊള്ളുന്ന സ്റ്റീൽ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം. ദർശനം പൂർത്തിയാക്കി മടങ്ങി പമ്പയിലെത്തി പാത്രം തിരികെ നൽകുമ്പോൾ ഡെപ്പോസിറ്റ് തുക തിരികെ നൽകും.
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്. രവി, അഡ്വ.എൻ. വിജയകുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, ദേവസ്വം കമ്മീഷണർ ബി.എസ്. തിരുമേനി, ചീഫ് എൻജിനിയർ കൃഷ്ണകുമാർ, ഐ.ജി. എസ്.ശ്രീജിത്ത്, പൊലീസ് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് പ്രതിരോധം
സന്നിധാനത്ത് എത്തുമ്പോൾ മുതൽ വലിയ നടപ്പന്തൽ, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകൾ, അന്നദാന മണ്ഡപം എന്നിവിടങ്ങളിൽ ഭക്തർക്ക് സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിനുള്ള മാർക്കിംഗ് നടത്തിയിട്ടുണ്ട്. അണു നശീകരണത്തിന്റെ ഭാഗമായി വലിയ നടപ്പന്തലിന്റെ തുടക്കത്തിൽ ശുദ്ധജലം ഉപയോഗിച്ച് കാൽ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസർ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അന്നദാന മണ്ഡപം, ദേവസ്വം മെസ്, പൊലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളിൽ തെർമ്മൽ വേപ്പറൈസേഷൻ ഫോഗിംഗ് മെഷീൻ ഉപയോഗിച്ച് അണുവിമുക്തമാക്കും.
അണുവിമുക്തമാക്കും
അന്നദാന മണ്ഡപത്തിൽ ഓരോ തവണ ആഹാരം കഴിച്ചതിനു ശേഷവും അണുവിമുക്തമാക്കും. ശൗചാലയങ്ങൾ ഓരോ വ്യക്തികൾ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കും. മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്ന തീർഥാടകരെ നാട്ടിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ചികിത്സ വേണ്ടവർക്ക് ചികിത്സ ഉറപ്പുവരുത്തും.
20 ആംബുലൻസുകൾ
പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ അഞ്ച് അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 20 ആംബുലൻസുകളും ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ആയുർവേദ വകുപ്പ് താൽക്കാലിക ഡിസ്പൻസറികൾ ആരംഭിച്ചു. വനം വകുപ്പ് പമ്പാ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂം സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു . അയ്യപ്പസേവാസംഘത്തിന്റെ എട്ട് സ്ട്രച്ചറുകളും, 60 വോളണ്ടിയർമാരും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ശബരിമലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ ശക്തികൾ ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും, പ്രാദേശിക മാദ്ധ്യമങ്ങൾ വഴിയും ശബരിമലക്കെതിരേ വാർത്ത പടച്ചു വിട്ടിരുന്നു. അവയെല്ലാം വിശ്വാസ സമൂഹം തള്ളിക്കളയുകയാണ്.
കടകംപള്ളി സുരേന്ദ്രൻ,
ദേവസ്വം മന്ത്രി