പത്തനംതിട്ട : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാലു മുൻസിപ്പാലിറ്റികളിലായി സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 627 സ്ഥാനാർത്ഥികൾ. അടൂരിൽ 111 സ്ഥാനാർത്ഥികളും, പത്തനംതിട്ടയിൽ 147 സ്ഥാനാർത്ഥികളും, തിരുവല്ലയിൽ 186 സ്ഥാനാർത്ഥികളും, പന്തളത്ത് 183 സ്ഥാനാർത്ഥികളും ആണ് മത്സരിക്കാൻ യോഗ്യത നേടിയത്. തിരുവല്ല മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. 186 സ്ഥാനാർത്ഥികൾ.
അടൂർ മുൻസിപ്പാലിറ്റിയിൽ 240 ഉം പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ 310ഉം തിരുവല്ല മുൻസിപ്പാലിറ്റിയിൽ 370ഉം പന്തളം മുൻസിപ്പാലിറ്റിയിൽ 314ഉം നാമനിർദേശ പത്രികകളാണ് യോഗ്യത നേടിയത്.
ബ്ലോക്ക് പഞ്ചായത്തിൽ പത്രികകളുടെ
സൂക്ഷ്മപരിശോധന നടത്തി
മല്ലപ്പള്ളി ബ്ലോക്കിൽ 47 സ്ഥാനാർത്ഥികളും, പുളിക്കീഴ് ബ്ലോക്കിൽ 46 സ്ഥാനാർത്ഥികളും കോയിപ്രം ബ്ലോക്കിൽ 46 സ്ഥാനാർത്ഥികളും, ഇലന്തൂർ ബ്ലോക്കിൽ 54 സ്ഥാനാർത്ഥികളും, റാന്നി ബ്ലോക്കിൽ 55 സ്ഥാനാർത്ഥികളും, കോന്നി ബ്ലോക്കിൽ 50 സ്ഥാനാർത്ഥികളും, പന്തളം ബ്ലോക്കിൽ 49 സ്ഥാനാർത്ഥികളും പറക്കോട് ബ്ലോക്കിൽ 59 സ്ഥാനാർത്ഥികളും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം യോഗ്യത നേടി. പറക്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. 59 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലാണ് കുറവ് . 46 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്.
മല്ലപ്പള്ളിയിൽ 87ഉം പുളിക്കീഴിൽ 46 ഉം കോയിപ്രത്ത് 85ഉം ഇലന്തൂരിൽ 54ഉം റാന്നിയിൽ 106ഉം കോന്നിയിൽ 69 ഉം പന്തളത്ത് 93ഉം പറക്കോട് 98ഉം നാമനിർദേശ പത്രികകളാണ് യോഗ്യത നേടിയത്.
ലഭിച്ചത് 8630 നാമനിർദേശ പത്രികകൾ
പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജില്ലയിൽ ആകെ ലഭിച്ചത് 8630 നാമനിർദേശ പത്രികകൾ. ജില്ലാ പഞ്ചായത്തിലേക്ക് 147, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 653, ഗ്രാമപഞ്ചായത്തുകളിലേക്ക് 6606, നഗരസഭകളിലേക്ക് 1224 ഉൾപ്പെടെ ആകെ 8630 പത്രികകളാണ് ലഭിച്ചത്.