മല്ലപ്പള്ളി : വായ്പ്പൂരും പരിസരപ്രദേശങ്ങളിലും ലഹരിവ്യാപാരം വ്യാപകം. വിദേശമദ്യകടകളിൽ നിന്നും വാങ്ങി നടത്തുന്ന ചില്ലറ വിൽപ്പനയും കഞ്ചാവും,വാറ്റും സുലഭമാണ്. മണിമലയാറിന്റെ തീരം,ബസ് സ്റ്റാൻഡ്,ഊട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഏത് സമയത്തും ലഹരി സാധനങ്ങൾ ലഭിക്കുന്ന സ്ഥിതിയാണെന്നാണ് പരക്കെ ആക്ഷേപം. മുൻപ് ശിക്ഷ അനുഭവിച്ചവരും യുവാക്കളും ഇതിൽ കണ്ണികളാണ്. ഫോൺ വിളിച്ച് ആവശ്യപ്പെട്ടാൽ ഇരുചക്രവാഹനത്തിൽ മദ്യം സ്ഥലത്തെത്തിക്കുന്നതാണ് പതിവ്. കൂടാതെ കോട്ടാങ്ങൽ ചുങ്കപ്പാറ പ്രദേശങ്ങളിലും വ്യാജ മദ്യം സുലഭമാണ്. കഴിഞ്ഞിടെ എക്സൈസ് റെയ്ഡ് നടത്തി പിടിയ്ക്കപ്പെട്ടവരും, പിഴ അടച്ച് രക്ഷപ്പെട്ടവരുമാണ് വീണ്ടും കച്ചവടം നടത്തുന്നത്. പ്രദേശങ്ങളിൽ എക്സൈസ് ജാഗ്രതപുലർത്തണമെന്ന ആവശ്യം ശക്തമാണ്.