sabarimala

ശബരിമല: മണ്ഡല ഉത്സവത്തിന് തുടക്കംകുറിച്ച ശേഷം ആദ്യമായി 2000 തീർത്ഥാടകർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. എന്നാൽ സന്നിധാനത്ത് കാര്യമായ തിരക്കുകളാെന്നും അനുഭവപ്പെട്ടില്ല. അയ്യായിരം പേർ എത്തിയാലും കൊവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി ദർശനം നടത്താനാകും.

ശനി ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്ക് ദർശനം നടത്താനാണ് അനുമതി. മറ്റ് ദിവസങ്ങളിൽ ആയിരം പേർക്കും. 1000 പേരെ നിശ്ചിത അകലത്തിൽ ഒരേസമയം നിറുത്താൻ മരക്കൂട്ടം,ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിൽ സൗകര്യമുണ്ട്. ഈ പാത ഇനിയും തുറന്നിട്ടില്ല. ഇന്നലെ മാത്രമാണ് ഭക്തരുടെ സാന്നിദ്ധ്യം മുഴുവൻ സമയവും പ്രകടമായത്. പമ്പയിൽ നിന്ന് പുറപ്പെട്ട തീർത്ഥാടകരെല്ലാം ദർശനം നടത്തി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നടഅടച്ചത്. വൈകിട്ട് 6 മണിയോടെ നടപ്പന്തൽ കാലിയാവുകയും ചെയ്തു. 1768 തീർത്ഥാടകരെയാണ് വൈകിട്ട് 5 വരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയച്ചത്. 2000 പേർക്ക് പുറമേ 1000 പേരെകൂടി റിസർവായി ഉൾപ്പെടുത്തിയിരുന്നു. നിലയ്ക്കലിൽ കൊവിഡ് പരിശോധനയ്ക്കായി കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തിയാൽ കൂടുതൽ തീർത്ഥാടകരെ സന്നിധാനത്തേക്ക് അയയ്ക്കാൻ കഴിയും. സർക്കാരിന്റെ സൗജന്യ ആന്റിജൻ പരിശോധയുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ഷെഡ്യൂൾ സമയത്ത് എത്തണമെന്ന നിബന്ധനയാണ് തടസമാകുന്നത്. സമയപരിധിക്കുള്ളിൽ എത്താത്തവർ സ്വകാര്യ ലാബുകളിൽ 625 രൂപ അടച്ച് പരിശോധനയ്ക്ക് വിധേയമാകണം. തീർത്ഥാടകരുടെ തിരക്കുള്ള രാവിലെയും ഉച്ചകഴിഞ്ഞും പരിശോധനാഫലം ലഭിക്കാൻ രണ്ട് മണിക്കൂർ വരെ കാത്തുനിൽക്കേണ്ടതായി വരുന്നു.