അടൂർ: കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുവദിച്ച ചിഹ്നം നൽകരുതെന്ന ആവശ്യവുമായി എത്തിയ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് വരണാധികാരിയുടെ കൈയിലിരുന്ന രേഖകൾ പിടിച്ചു വാങ്ങി നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് അടൂർ അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഓഫീലാണ് സംഭവം നടന്നത്. പള്ളിക്കൽ പഞ്ചായത്തിലെ എഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീനാ ഫാത്തിമ്മയ്ക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്നുള്ള ഔദ്യോഗിക ശുപാർശ കത്ത് വരണാധിക്കാരിക്ക് നൽകിയിരുന്നു. നവംബർ 19നാണ് കത്ത് നൽകിയത്. പത്രിക പിൻവലിക്കേണ്ട ദിവസമായ തിങ്കളാഴ്ച്ച ഡി.സി.സി പ്രസിഡന്റ് വരണാധികാരിയുടെ ഓഫീസിലെത്തി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകാൻ സാധിക്കില്ല എന്ന് അറിയിച്ചു. വരണാധികാരി ഡി.സി.സി പ്രസിഡന്റിന്റെ ശുപാർശ കത്ത് കാണിച്ചപ്പോൾ കത്ത് ബലമായി പിടിച്ചു വാങ്ങി അതിൽ പേന കൊണ്ട് കാൻസൽ എന്ന് എഴുതി. ഏഴാം വാർഡിലെ സീറ്റ് മുസ്ലീ ലീഗിന് എന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. എന്നാൽ സ്ഥാനാർത്ഥിയും പ്രവർത്തകരും ഇത് അംഗീകരിക്കുന്നില്ല. സീറ്റും ചിഹ്നവും പാർട്ടി അനുവദിച്ചിട്ട് അവസാന നിമിഷം പ്രസിഡന്റ് സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്നും ശേഖകൾ നശിപ്പിച്ചെന്നും കാട്ടി വരണാധികാരി അടൂർ പൊലീസിൽ പരാതി നൽകി.