ചെങ്ങന്നൂർ: ദിവസം നൂറിലധികം പേർ മൃഗങ്ങളുമായി സന്ദർശിക്കുന്ന ചെങ്ങന്നൂർ മൃഗാശുപത്രി ഇല്ലായ്മകൾക്ക് നടുവിലാണ്. ആവശ്യത്തിന് ജീവനക്കാരില്ല, മരുന്ന് നൽകാൻ ഫാർമസിസ്റ്റില്ല. ഇങ്ങനെ പോകുന്നു പരാധീനതകൾ.
സ്വാതന്ത്ര്യം കിട്ടിയ സമയത്തുള്ള അവസ്ഥ തന്നെയാണ് ആശുപത്രിക്ക് ഇപ്പോഴുമുള്ളതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പ്രശ്നങ്ങൾക്കിടയിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് ഇതിന് കഴിയുന്നത് ജീവനക്കാർ കൈയ്മെയ് മറന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണത്രെ.
ഒരു മൊബൈൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, രണ്ട് ഡോക്ടർ, രണ്ട് അറ്റൻഡർ, ഒരു സ്വീപ്പർ എന്നിവരാണ് നിലിവിലുള്ളത്. ഫാർമസിസ്റ്റില്ലാത്തതിനാൽ മരുന്ന് എടുത്ത് നൽകുന്നത് ഡോക്ടർ തന്നെയാണ്. തിരക്കുള്ള സമയത്തും ശസ്ത്രക്രിയകൾ ഉള്ളപ്പോഴും ഇത് തന്നെയാണ് സ്ഥിതി. മൃഗങ്ങളെ പരിചരിക്കുമ്പോൾ കൂടുതൽ പേർ വേണം. ഒരു കമ്പ്യൂട്ടർ പോലുമില്ല. വേണ്ടത്ര ജീവനക്കാരില്ലാത്തത് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
ജില്ലകടന്നും ചികിത്സ തേടി
ജില്ലാ അതിർത്തിയായതിനാൽ പത്തനംതിട്ട ജില്ലയിൽ നിന്നു വരെ മൃഗങ്ങളുമായി ആളുകൾ ഇവിടെ എത്തുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള അവാർഡ് നേടിയ ഡോ. ദീപു ഫിലിപ്പ്, ഡോ. സജിൻ മാത്യു എന്നിവരാണ് ഇപ്പോഴുള്ളത്. കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഒാഫീസർക്ക് വർഷങ്ങളായി പരാതി നൽകുന്നുണ്ടെങ്കിലും നടപടിയില്ല.
കൂനിന്മേൽ കുരുവായി ഹാച്ചറിയും
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് കഴിഞ്ഞ മാർച്ചിൽ മൃഗാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറച്ചുനാൾ ഒരു ഡോക്ടറുടെയും അറ്റൻഡർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, പാർടൈം സ്വീപ്പർ എന്നിവരുടെയും സേവനം ലഭിച്ചിരുന്നു. പിന്നീട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഒഴികെയുള്ളവർ സ്ഥലംമാറിപ്പോയി.
......................
ചികിത്സ കഴിഞ്ഞ് ഒാഫീസ് കാര്യങ്ങൾക്ക് സമയം തികയുന്നില്ല. പണ്ടത്തെ സ്ഥിതി തന്നെയാണ് ഇന്നും ആശുപത്രിക്ക്. വളരെ ദൂരത്ത് നിന്ന് വരെ ആളുകൾ എത്തുന്ന ആശുപത്രിയാണിത്.
ജീവനക്കാർ