പത്തനംതിട്ട ; ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിസംബർ രണ്ടിന് ജില്ലയിൽ ഓറഞ്ച് അലേർട്ടും ഡിസംബർ ഒന്ന്, മൂന്ന് തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ കൺട്രോൾ റൂമുകൾ സജ്ജമാക്കണം. ഫോൺ സംവിധാനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ സാഹചര്യത്തിൽ ക്യാമ്പുകൾ തുറക്കണം. കൊവിഡ് രോഗികൾ, ക്വാറന്റൈനിൽ തുടരുന്നവർ, മുതിർന്ന പൗരന്മാർ, സാധാരണക്കാർ എന്നിവരെ പ്രത്യേകമായി പാർപ്പിക്കുവാൻ നാലു രീതിയിലാണ് ക്യാമ്പുകൾ സജ്ജമാക്കേണ്ടത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർ ജാഗ്രത പുലർത്തണം. ഗ്രാമപഞ്ചായത്തുകൾ ജനങ്ങൾക്ക് ജാഗ്രത നിർദേശം കൈമാറണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മേഖലങ്ങളിലെ ജനങ്ങൾ കൂടതൽ ശ്രദ്ധ പുലർത്തണം. പുഴകൾ, ആറുകൾ തുടങ്ങി ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. മരങ്ങൾ, മരച്ചില്ലകൾ തുടങ്ങിയവ ഒടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മരത്തിനു ചുവട്ടിൽ നിർത്തിയിടാൻ പാടില്ല. ഈ ദിവസങ്ങളിൽ ജനങ്ങൾ രാത്രികാല യാത്രകളും, അനാവശ്യമായ യാത്രകളും പരമാവധി ഒഴിവാക്കുക. ക്വാറികൾ രണ്ട് ദിവസത്തേക്ക് അടച്ചിടണമെന്നും കളക്ടർ നിർദേശിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും യോഗത്തിൽ ജില്ലാ കളക്ടർ നിർദേശിച്ചു.
ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജെസിക്കുട്ടി മാത്യു, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.