കൊല്ലം: ഉദ്ഘാടനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് ബ്ളോക്കിന്റെ പ്രവർത്തനം തുടങ്ങിയില്ല. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ആരോഗ്യവകുപ്പിന് ഔദ്യോഗികമായി കൈമാറാത്തതാണ് തടസം. കെട്ടിടത്തിന്റെ ടെറസിലും ഡയാലിസിസ് യൂണിറ്റിനുള്ളിലും നിർമ്മാണ പ്രവർത്തനങ്ങൾ അവശേഷിക്കുന്നതാണ് കെട്ടിടം കൈമാറുന്നതിന് തടസമായത്.
ടെറസിലെ പാർശ്വഭിത്തികൾ കെട്ടുന്ന ജോലികളും ഡയാലിസിസ് ബ്ളോക്കിൽ മരുന്നുകൾ സൂക്ഷിക്കാനുള്ള അലമാരകളുടെ നിർമ്മാണവുമാണ് അവശേഷിക്കുന്നത്. ഇതുകൂടി പൂർത്തിയാക്കിയാലേ കെട്ടിടം ആരോഗ്യവകുപ്പിന് കൈമാറാനാകൂ. കെട്ടിടം ഔദ്യോഗികമായി വിട്ടുകിട്ടിയാൽ മാത്രമേ കിടക്കകളും ഡയാലിസിസ് മെഷീനും ഉപ്പെടെയുള്ള ഉപകരണങ്ങളും ഇവിടേക്ക് മാറ്റാനാകൂ. പത്ത് ദിവസത്തിനകം കെട്ടിടം വിട്ടുകിട്ടിയാലും ഉപകരണങ്ങൾ ഇവിടേക്ക് മാറ്റി ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം സാധാരണ നിലയിലാകാൻ രണ്ടാഴ്ചയെങ്കിലുമെടുക്കും.
അത്യാഹിത വിഭാഗത്തിന് പിന്നിൽ തീരദേശ വികസന അതോറിട്ടി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നൂറ് രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് നടത്താവുന്ന സംവിധാനമാണ് സജ്ജമാക്കാനുദ്ദേശിക്കുന്നത്. 30 കിടക്കകളാണ് ക്രമീകരിക്കുക.
നിലവിൽ ഇരുപത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 6.30 മുതൽ രാത്രി 8 വരെ നാല് മണിക്കൂർ വീതം മൂന്ന് ഷിഫ്ടുകളിലായി അറുപതുപേരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. തണലെന്ന സന്നദ്ധ സംഘടന ആറും കൊല്ലം റോട്ടറി ക്ളബ് നാലും ഡയാലിസിസ് മെഷീനുകൾ ജില്ലാ ആശുപത്രിയിലേക്ക് സംഭാവന ചെയ്തതോടെയാണ് മുപ്പതുപേരെ ഒരേ സമയം ഡയാലിസിസ് നടത്താനുള്ള സൗകര്യത്തിലേക്ക് ആശുപത്രി വളർന്നത്.
ലിഫ്ട്, എ.സി, മ്യൂസിക് സംവിധാനങ്ങൾ തയ്യാർ
മുൻഗണനാ, മുൻഗണനേതര വിഭാഗങ്ങളിൽപ്പെട്ടവർക്ക് തികച്ചും സൗജന്യമാണ് സേവനം. ഡയാലിസിസിനാവശ്യമായ ഉപകരണങ്ങളും മരുന്നും വാങ്ങാൻ 550 രൂപ വീതം ജീവനം പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് ആശുപത്രിക്ക് നൽകുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർ സൗമ്യയുടെയും പത്ത് ഡയാലിസിസ് ടെക്നീഷ്യൻമാരുടെയും സഹായത്തോടെയാണ് പ്രവർത്തനം. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് - ബി തുടങ്ങി രക്തത്തിൽ കൂടി പകരാൻ സാദ്ധ്യതയുള്ള മാരക രോഗങ്ങളുള്ള കിഡ്നി രോഗികൾക്ക് മാത്രമായി രണ്ട് യൂണിറ്റുകളും പ്രത്യേകം സജ്ജമാക്കും. മ്യൂസിക് സിസ്റ്റവും സെൻട്രലൈസ്ഡ് എ.സി സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങളും പുതിയ യൂണിറ്റിന്റെ പ്രത്യേകതയാണ്. രോഗികളെ മുകൾ നിലയിലെത്തിക്കാനുള്ള ലിഫ്ടും പ്രവർത്തന സജ്ജമായിട്ടുണ്ട്.
''
കെട്ടിടം കൈമാറികിട്ടിയാലുടൻ ഉപകരണങ്ങൾ പുതിയ ബ്ളോക്കിലേക്ക് മാറ്റി രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.
വസുന്ധരദാസ്
സൂപ്രണ്ട്, ജില്ലാ ആശുപത്രി
''
അലമാരകളുടെയും ടെറസിലെയും നിർമ്മാണ ജോലികൾ കൂടി പൂർത്തീകരിച്ചാലുടൻ കെട്ടിടം കൈമാറും.
രമ്യ, എൻജിനിയർ
തീരദേശവികസന അതോറിട്ടി