കൊല്ലം: മാനസിക പ്രശ്നം നേരിടുന്ന 35 കാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പ്രതിയെ കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ സ്വദേശി ചന്ദ്രദാസാണ് പിടിയിലായത്. കഴിഞ്ഞമാസമായിരുന്നു കേസിന് ആസ്പദമായ സംഭവം . കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മാനസിക പ്രശ്നമുളള മുപ്പത്തിയഞ്ചുകാരിയെ കാണാനില്ലന്ന് കാട്ടി യുവതിയുടെ അമ്മ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.കുളത്തുപ്പുഴയിലെ ഒരു വീട്ടിലെ ജോലിക്കാരിയായിരുന്നു യുവതി. താമസ സ്ഥലത്ത് നിന്നും കുളത്തുപ്പുഴയിലേക്ക് പോയ യുവതിയെ കാണാതാകുകയായിരുന്നു .പൊലീസ് അന്വേഷണത്തിൽ ഇന്നലെ രാവിലെ യുവതിയെ കണ്ടെത്തി.ആരോ ഒരാൾ ഇവരെ കൂട്ടികൊണ്ടുപോയതായും കൂടെ താമസിപ്പിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന
യുവതിയ്ക്ക് ആരാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പറയാൻ അറിയില്ലായിരുന്നു. മെഡിക്കൽ പരിശോധനയിൽ പീഡനത്തിന് ഇരയായതായി മനസിലാക്കിയ പൊലീസ് പ്രദേശത്തെ സി.സി. ടി.വി പരിശോധന നടത്തിയതിൽ നിന്നാണ് കുളത്തുപ്പുഴ ഭാഗത്തേക്കാണ് യുവതിയെ കൊണ്ടു പോയതെന്ന് കണ്ടെത്തിയത്. അങ്ങനെ കുളത്തുപ്പുഴയിലും പരിസര പ്രദേശങ്ങളിലും ആക്രി കച്ചവടം നടത്തുന്ന ചന്ദ്രദാസാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
കുളത്തൂപ്പുഴ ചതുപ്പിലെത്തിച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.ചന്ദ്രദാസ് വർഷങ്ങളായി കുളത്തൂപ്പുഴയിൽ ആക്രി കച്ചവടം നടത്തിവന്ന ആളാണ് .യുവതി ജോലിക്ക് നിന്നിരുന്ന കുളത്തുപ്പുഴയിലെ വീട്ടിൽ ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തിയപ്പോഴാണ് യുവതിയും ഇയാളുമായി പരിചയത്തിലായത്.ചതുപ്പിലെ താമസ സ്ഥലത്ത് യുവതിയെ വിവാഹം കഴിച്ചതായാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കടയ്ക്കൽ പൊലീസ്അറിയിച്ചു.