കുന്നത്തൂർ : കുന്നത്തൂർ പഞ്ചായത്തിൽ വൈദ്യുതി സെക്ഷൻ ഓഫീസിന് വേണ്ടിയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. കുന്നത്തൂർ കേന്ദ്രീകരിച്ച് സെക്ഷൻ ഓഫീസ് അനുവദിക്കുമെന്ന അധികൃതരുടെ ഉറപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെക്ഷന്റെ പരിധിയിലാണ് കുന്നത്തൂർ, തുരുത്തിക്കര, കരിന്തോട്ടുവ, പോരുവഴി, ഇടിഞ്ഞകുഴി, തൊളിക്കൽ, അമ്പലത്തുംഭാഗം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ. വൈദ്യുതിബിൽ അടയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് പത്തനംതിട്ട ജില്ലയിൽ പോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ പഞ്ചായത്തായി കുന്നത്തൂരിനെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നടത്തവേ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എസ്. ശർമയാണ് സെക്ഷൻ ഓഫീസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ സമ്പൂർണ വൈദ്യുതീകരണ ഗ്രാമത്തിൽ സെക്ഷൻ ഓഫീസെന്ന ജനങ്ങളുടെ സ്വപ്നം പ്രഖ്യാപനത്തിൽ ഒതുങ്ങി.
ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പരാതി
കുന്നത്തൂരിൽ ഓവർസിയർ ഓഫീസുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. രാത്രികാലങ്ങളിൽ വൈദ്യുതി തടസം ഉൾപ്പെടെ ഉണ്ടാകുമ്പോൾ കടമ്പനാട്ടേക്ക് പരാതി അറിയിക്കാൻ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സേവനം അപര്യാപ്തമാണ്. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതികളും നാട്ടുകാരും നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഒനു നടപടിയും കൈക്കൊണ്ടിട്ടില്ല.