കൊല്ലം: താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേര് നിയമവിരുദ്ധമായി മാറ്റിയതിനെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് കൊല്ലത്തിന്റെ ചരിത്രത്തെ തന്നെ അവഹേളിക്കുന്ന നടപടിയാണെന്ന് ആരോപിച്ച് റവന്യൂ വകുപ്പിനടക്കം പരാതി നൽകാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. താലൂക്ക് കച്ചേരി ജംഗ്ഷനിലെ ചിന്നക്കട ഭാഗത്തേക്കുള്ള ബസ് ഷെൽട്ടർ ഒരാഴ്ച മുൻപ് നവീകരിച്ചപ്പോഴാണ് വേളാങ്കണ്ണി പള്ളി ജംഗ്ഷൻ എന്ന് സ്ഥലപ്പേര് മാറ്റിയെഴുതിയത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലനാമ അതോറിറ്റിക്കാണ് സ്ഥലപ്പേരുകൾ മാറ്റാനുള്ള അധികാരം. എന്നാൽ റവന്യൂ വകുപ്പിൽ അപേക്ഷ നൽകാതെയാണ് ബസ് ഷെൽട്ടറിൽ സ്ഥലപ്പേര് മാറ്റിയെഴുതിയത്.
വേലുത്തമ്പി ദളവയുടെ കാലത്താണ് നേരത്തേ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഥാപിച്ചത്. അന്ന് ധന്യകാര്യ സെക്രട്ടറിക്ക് മുളക് മടിശീല കാര്യക്കാരൻ എന്നായിരുന്നു സ്ഥാനപ്പേര്. അക്കാലത്ത് കൊല്ലത്തെ ഭരണസിരാ കേന്ദ്രം കൂടിയായിരുന്നു ഇവിടം. വേലുത്തമ്പി ഇവിടെ തമ്പടിച്ചിട്ടുണ്ട്. പിന്നീട് കേണൽ മൺറോ ദിവാനായപ്പോഴാണ് താലൂക്ക് കച്ചേരി എന്ന് പേര് മാറ്റിയത്. ഈ സ്ഥലത്തിന്റെ പേര് മാറ്റിയെഴുതിയാലും ജനങ്ങളുടെ മനസിൽ പതിയില്ല. അവർക്ക് ഈ സ്ഥലം എന്നും താലൂക്ക് കച്ചേരി ജംഗ്ഷൻ തന്നെയാകും
ചേരിയിൽ സുകുമാരൻ നായർ
കച്ചേരി ജംഗ്ഷന്റെ പേര് മാറ്റിയത് യാദൃശ്ചികമല്ല. സ്ഥലനാമങ്ങളെപ്പോലും സി.പി.എം രാഷ്ട്രീയ നേട്ടത്തിനായി മാറ്റുകയാണ്. താലൂക്ക് കച്ചേരി ജനമനസുകളിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. ഈ സ്ഥലത്തിന്റെ പേര് മാറ്റിയതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദർഭത്തിൽ ചിലരുടെ വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയും.
ബി.ബി. ഗോപകുമാർ
(ബി.ജെ.പി ജില്ലാ പ്രസിഡന്റ്)