sreenarayana
sreenarayana

കൊട്ടാരക്കര: പുത്തൂർ- ശ്രീനാരായണപുരം നിവാസികളുടെ കടുത്ത യാത്രാദുരിതത്തിന് പരിഹാരം കാണാൻ കേരളകൗമുദി വാർത്ത തുണയായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുടങ്ങി കിടന്ന റോഡുപണി പുനരാരംഭിച്ചു.എത്രയും വേഗം പണി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാനാകുമെന്ന് പി.ഡബ്ളിയു.ഡി അധികൃതർ അറിയിച്ചു.വാട്ടർ അതോറിട്ടി നടപ്പാക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഒന്നര വർഷമായി ഇഴഞ്ഞ് നീങ്ങുന്നതായിരുന്നു ഈ പ്രദേശത്തെ റോഡ് കാൽനട യാത്രയ്ക്ക് പോലും ദുഷ്ക്കരമായ രീതിയിൽ തകർന്ന് കിടന്നതിന്റെ കാരണം. കുടിവെള്ള പദ്ധതിയുടെ പൈപ്പ് കുഴിച്ചിടുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ തകർന്ന അവസ്ഥയിലായിരുന്നു. കാരിക്കൽ കടയിൽ ജംഗ്ഷൻ മുതൽ പവിത്രേശ്വരം ഭജനമഠം ജംഗ്ഷൻവരെയുള്ള ഭാഗത്തെ പൈപ്പിടീൽ കഴിഞ്ഞിട്ട് ഒരു വർഷത്തോളമായെങ്കിലും റോഡ് ടാറിട്ട് ഗതഗതയോഗ്യമാക്കാൻ ഇനിയും നടപടിയായില്ലെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ‌

കാൽനടയാത്രപോലും അസഹ്യം

പുത്തൂർ നിന്നും ശ്രീനാരായണപുരത്തേക്ക് ആകെയുണ്ടായിരുന്ന ഒരു ബസ് സർവീസും റോഡ് തകർന്നതോടെ നിലച്ചു.പ്രദേശത്തെ കശുഅണ്ടി തൊഴിലാളികൾക്കും മറ്റ് യാത്രക്കാർക്കും ആകെയുണ്ടായിരുന്ന യാത്രാ സൗകര്യം ഇല്ലാതായതോടെ കാൽനടമാത്രമായി ഏക ആശ്രയം. കാൽനടയാത്രപോലും അസഹ്യമായ ഈ റോഡിലൂടെ ഓട്ടോറിക്ഷകളോ മറ്റു ടാക്സികളോ എത്താറില്ല.