police
പൊലീസ് ഔട്ട് പോസ്റ്റിലെ വാഹനങ്ങൾ കത്തിച്ച കേസിൽ പൊലീസ് പിടിയിലായ ദിനുവും ശ്രീജിത്തും

കൊല്ലം: തഴവ പൊലീസ് ഔട്ട് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ ഒരു വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

തഴവ വത്സ നിവാസിൽ ദിനു (24) തഴവ കടത്തൂർ കൂട്ടുങ്ങൽ തറയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിനുശേഷം ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിവിധ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്.

2019 നവംബർ 4 ന് ആണ് ഔട്ട് പോസ്റ്റിൽ സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിച്ച ശേഷം ബെക്കുകൾ നശിപ്പിക്കുകയും ഹെൽമറ്റുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തത്. കരുനാഗപ്പള്ളി എ.സി. പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കരുനാഗപ്പള്ളി എസ്.എച്ച്. ഒ. മഞ്ചു ലാൽ, ഓച്ചിറ എസ്.എച്ച്. ഒ. പ്രകാശ്, എസ്.ഐ. മാരായ ജയശങ്കർ, അലോഷ്യസ്, എ.എസ്. ഐ ശ്രീകുമാർ, സി.പി. ഒ. ശ്രീകാന്ത്, ഷഹാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.