ratheesh
ടി.എസ്.കനാലിലൂടെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് നീന്തിയ ഡോൾഫിൻ രതീഷിന് നീന്തുന്നതിനിടെ ക്ഷീണം അകറ്റാൻ വെള്ളം നൽകുന്നു

 5.10 മണിക്കൂറിൽ താണ്ടിയത് പത്ത് കിലോമീറ്റർ

കരുനാഗപ്പള്ളി: കൈകളിലും കാലുകളിലും വിലങ്ങിട്ട് പത്ത് കിലോമീറ്റർ ടി.എസ് കനാലിലെ ചുഴിയും വേലിയേറ്റവും താണ്ടി ഡോൾഫിൻ രതീഷ് നീന്തിക്കയറിയത് ഗിന്നസ് ലോക റെക്കാഡിലേക്ക്. അഞ്ച് മണിക്കൂറും പത്ത് മിനിറ്റുമെടുത്താണ് കരുനാഗപ്പള്ളി ചെറിയഴീക്കൽ കോവച്ചേരി വീട്ടിൽ രാധാകൃഷ്ണൻ ​- കുസുമജ ദമ്പതികളുടെ രണ്ടാമത്തെ മകനായ രതീഷ് (38) ഗിന്നസിൽ ഇടം നേടിയത്.

ഉഡുപ്പി സ്വദേശി ഗോപാൽ ഖാർപ്പിയുടെ 3.8 കിലോമീറ്റർ റെക്കാഡ് ഭേദിക്കാനാണ് ഗിന്നസ് അധികൃതർ രതീഷിന് അനുമതി നൽകിയത്. സാക്ഷിയാവാൻ മുൻ നാഷണൽ നീന്തൽ റെക്കാഡ് വിജയികളായ ലിജുവും അനൂജയും. ഇവർ രതീഷിനൊപ്പം ബോട്ടിൽ സഞ്ചരിച്ചു.

ഇരുപത് സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കൈകളും 30 സെന്റിമീറ്റർ നീളമുള്ള വിലങ്ങിൽ കാലുകളും ബന്ധിച്ചാണ് നീന്തിയത്. രാവിലെ 8.45ന് പണിക്കർകടവ് പാലത്തിന് സമീപം ആർ.രാമചന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു. ടി.എസ്.കനാലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ നാട്ടുകാരുടെ ആർപ്പ് വിളികൾക്കിടയിൽ നീന്തി തുടങ്ങിയ രതീഷ് ആദ്യ ഒൻപത് കിലോമീറ്റർ നാല് മണിക്കൂറിൽ പിന്നിട്ടു. അവസാന ഒരു കിലോമീറ്റർ പൂർത്തിയാക്കാൻ ഒന്നര മണിക്കൂറെടുത്തു. ചുഴിയും വേലിയേറ്റവും മറികടന്ന് അഴീക്കൽ പാലത്തിന് കീഴിലെത്തിയ രതീഷിനെ നാട്ടുകാർ തോളിലേറ്റി.

ഇനി ഗിന്നസ് റെക്കാഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. 18 വർഷങ്ങളായി സാഹസിക നീന്തലിലാണ് രതീഷിന്റെ ജീവിതം. മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണ നിരവധി പേരുടെ ജീവൻ രതീഷ് രക്ഷിച്ചിട്ടുണ്ട്. മൂന്ന് തവണ ലിംക ബുക്ക് ഒഫ് റെക്കാഡും ഒരു തവണ അറേബ്യൻ ബുക്ക് ഒഫ് റെക്കാഡും കുറിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള നിരന്തര പരിശീലനമാണ് നേട്ടങ്ങൾക്ക് പിന്നിൽ. ഭാര്യ: നിജ രതീഷ്. മക്കൾ: യദു കൃഷ്ണൻ, നീരദ് കൃഷ്ണൻ.

''

നിലവിലെ റെക്കാഡ് ഭേദിക്കാൻ നാല് കിലോമീറ്റർ നീന്തിയാൽ മതി. എന്നാൽ തന്റെ റെക്കാഡ് ഏറെനാൾ നിലനിൽക്കണമെന്ന വാശിയാണ് പത്ത് കിലോമീറ്റർ നീന്താൻ പ്രേരിപ്പിച്ചത്.

ഡോൾഫിൻ രതീഷ്