കൊല്ലം: രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനും സംഘവും അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി ഐരവൺ ഈട്ടിമൂട്ടിൽ പുത്തൻവീട്ടിൽ നിന്ന് തൃശൂർ ചാവക്കാട് അകലാട് വാലിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്ന സിറാജ് (39), കൊല്ലം കൈക്കുളങ്ങര താന്നിയിൽ തെക്കതിൽ വീട്ടിൽ നിന്ന് ചവറ അറയ്ക്കൽ തൈയിൽ തെക്കതിൽ അനീറ്റാഭവനിൽ അഖിൽരാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനു, അസി. കമ്മിഷണർ ബി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വിശാഖപട്ടണത്ത് നിന്ന് തൃശൂർ വഴി തെക്കൻ കേരളത്തിൽ വിതരണത്തിനെത്തിച്ച 2.300 കി.ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലിന് ഇന്ത്യൻ വിപണിയിൽ രണ്ടുകോടിയോളം വിലവരുമെന്ന് എക്സൈസ് പറയുന്നു.
വടുതല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിൽ ചില്ലറ വില്പന നടത്താനുള്ള നീക്കം ചോർന്നുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ എക്സൈസ് സംഘം കുടുക്കിയത്. റെയ്ഡിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കൂടാതെ കരുനാഗപ്പള്ളി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എ. അജയകുമാർ, അജിത്ത് കുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, ബി. ശ്രീകുമാർ, എസ്. അനിൽകുമാർ, എച്ച്. ഷിഹാസ്, പി. രാജു എന്നിവർ പങ്കെടുത്തു.