കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയുടെ മത്സര ചിത്രം തെളിഞ്ഞു. 68 ഗ്രാമ പഞ്ചായത്തുകളിലെ 1,234 വാർഡുകളിലായി 4,417 സ്ഥാനാർത്ഥികൾ
മത്സര രംഗത്തുണ്ട്.
11 ബ്ലോക്ക് പഞ്ചായത്തുകളിലെ 152 ഡിവിഷനുകളിൽ 528 സ്ഥാനാർത്ഥികളും കൊല്ലം കോർപ്പറേഷനിൽ 231 സ്ഥാനാർത്ഥികളും മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷനുകളിലായി ജനവിധി തേടുന്നത് 107 പേരാണ്. മുനിസിപ്പാലിറ്റികളിൽ പുനലൂർ 111, പരവൂർ 111, കൊട്ടാരക്കര 111, കരുനാഗപ്പള്ളി 112 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.
ജില്ലയിലേക്ക് നേതാക്കളുടെ വൻ നിര
മത്സരത്തിന്റെ ഗതി വ്യക്തമായതോടെ സംസ്ഥാന നേതാക്കളുടെ വൻ നിരയാണ് പ്രചാരണത്തിനായി കൊല്ലത്ത് എത്തുന്നത്. ബൂത്ത് - വാർഡ് - പഞ്ചായത്ത് കൺവെൻഷനുകൾ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൺവെൻഷനുകൾ എന്നിവ ഏതാണ്ട് പൂർത്തിയായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവർ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായുണ്ടാകുമെന്നാണ് മുന്നണി നേതൃത്വം നൽകുന്ന വിവരം.
നീക്കം നിയമസഭ മുന്നിൽകണ്ട്
1. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം
2. ജില്ലയിൽ നിലവിലുള്ള ആധിപത്യം അതേപടി നിലനിറുത്തുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യം
3. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളാണ് പ്രധാനമായും പ്രചാരണ ആയുധം
4. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും എണ്ണി പറഞ്ഞാണ് യു.ഡി.എഫ്, ബി.ജെ.പി പ്രചാരണം
5. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് ആധിപത്യം പൊളിക്കുകയെന്ന ലക്ഷ്യത്തിലാണ് യു.ഡി.എഫ്
6. അപ്രതീക്ഷിതമായ അട്ടിമറിയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും വോട്ടുനിലയിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി ക്യാമ്പുകളിൽ തർക്കമില്ല
ജില്ലയിൽ 5,728 സ്ഥാനാർത്ഥികൾ
2,145 പേർ പത്രിക പിൻവലിച്ചു
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞപ്പോൾ കൊല്ലം കോർപ്പറേഷൻ, നാല് മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 70 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി മത്സരരംഗത്ത് ആകെ 5,728 സ്ഥാനാർത്ഥികൾ. 3,034 സ്ത്രീകളും 2,694 പുരുഷൻമാരുമാണ് മത്സരിക്കുക. ട്രാൻസ്ജെൻഡേഴ്സായി ആരുമില്ല. പത്രിക പിൻവലിക്കുന്ന സമയം അവസാനിച്ചപ്പോൾ ഇന്നലെ വരെ 2,145 പേർ പത്രിക പിൻവലിച്ചു. ആകെ 7,873 പേരാണ് പത്രിക സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിൽ 107 സ്ഥാനാർത്ഥികളും (സ്ത്രീ - 51, പുരുഷൻ - 56), ബ്ലോക്ക് പഞ്ചായത്തുകളിൽ 528 ഉം (സ്ത്രീ - 276, പുരുഷൻ - 252), ഗ്രാമപഞ്ചായത്തുകളിൽ 4,417 പേരും (സ്ത്രീ - 2,353, പുരുഷൻ - 2,064), കൊല്ലം കോർപ്പറേഷനിൽ 231 പേരും (സ്ത്രീ - 115, പുരുഷൻ - 116), മുനിസിപ്പാലിറ്റികളിൽ 445 പേരും (സ്ത്രീ - 239, പുരുഷൻ - 206) സ്ഥാനാർത്ഥികളാണ്.