പ്രതികരണം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ അവകാശവാദം. കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുന്നണി നേതാക്കൾ.
എൽ.ഡി.എഫ്
കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമല്ലാതിരുന്ന മൂന്നു പാർട്ടികൾ കൂടി വന്നതോടെ എൽ.ഡി.എഫ് കൂടുതൽ ശക്തമായെന്നും ഇത്തവണ മെച്ചപ്പെട്ട വിജയം നേടുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം നേടിയ സീറ്റുകൾ നിലനിറുത്തി നഷ്ടമായവ തിരിച്ചുപിടിക്കും. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നടത്തിയ വികസന പ്രവർത്തനങ്ങൾ മുതൽക്കൂട്ടാവും. യാതൊരു പ്രശ്‌നവുമില്ലാതെയാണ് എൽ.ഡി.എഫ് സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയത്. സ്വന്തം സ്ഥാനാർത്ഥിയില്ലാത്ത സ്ഥലങ്ങളിലടക്കം എൽ.ഡി.എഫിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബി.ജെ.പിയുമായി സന്ധിചെയ്യുകയാണ്. കശുഅണ്ടി അഴിമതിക്കേസിൽ നിയമോപദേശത്തിന്റ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതെന്നും സുദേവൻ വ്യക്തമാക്കി.
യു.ഡി.എഫ്
എവിടെത്തൊട്ടാലും അഴിമതിയെന്നതാണ് കോർപ്പറേഷന്റയും ജില്ലാ പഞ്ചായത്തിന്റെയും എൽ.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളുടെയും അവസ്ഥയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ജനങ്ങളിൽ നിന്നുണ്ടാവുന്ന അഴിമതിക്കെതിരായ പ്രതികരണം യു.ഡി.എഫിന് ഗുണകരമാവും. കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നയാൾ ആരോപണ വിധേയയാണ്. ജാമ്യം എടുത്താണ് അവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. നഗരത്തിൽ എൽ.ഇ.ഡി വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞിട്ട് അഴിമതിയിലാണ് അത് കലാശിച്ചത്. ഇത്രയും മോശപ്പെട്ട മാലിന്യനിർമാർജ്ജനപദ്ധതി മറ്റൊരു കോർപ്പറേഷനിലുമില്ല. കോർപ്പറേഷൻ വാങ്ങിയ പെട്ടി ഒാട്ടോകളും ആംബുലൻസും എവിടെപ്പോയെന്ന് വ്യക്തമാക്കണം. കശുഅണ്ടി തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. കശുഅണ്ടി മേഖലയ്ക്ക് പ്രഖ്യാപിച്ച പാക്കേജ് എവിടെപ്പോയി. യു.ഡി.എഫിലെ സീറ്റുവിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും വളരെ കുറച്ച് പ്രശ്‌നങ്ങൾ മാത്രമേ ഇത്തവണ ഉണ്ടായുള്ളൂവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ബി.ജെ.പി
ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാൻ ജില്ലയിൽ പലയിടത്തും കോൺഗ്രസും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ബി.ജെ.പി ഇത്തവണ മത്സരിക്കുന്നത് അധികാരത്തിലെത്താനാണ്. കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരനെ രക്ഷിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചതോടെ ഇരുമുന്നണികളും ഒന്നാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അഴിമതി സി.പി.എമ്മിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ വിവിധ പാർട്ടികളിൽ നിന്ന് 6000ഓളം പേരാണ് ബി.ജെ.പിയിലെത്തിയതെന്നും ഗോപകുമാർ വ്യക്തമാക്കി.