photo
പുത്തൂർ പഴയചിറ - ചെറുപൊയ്ക റോഡ് ടാറിംഗ് നടത്തിയപ്പോൾ

കൊട്ടാരക്കര: പുത്തൂർ പഴയചിറ- ചെറുപൊയ്ക റോഡിന്റെ ദുരിതത്തിന് ശാശ്വത പരിഹാരമായി. ചെളിക്കുണ്ടായി മാറിയിരുന്ന റോഡ് ടാറിംഗ് നടത്തി മനോഹരമാക്കി. ഏറെ നാളത്തെ ദുരിതാവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമായത്. പഴയചിറ ജംഗ്ഷനിൽ നിന്നും കാരിയ്ക്കൽ ചെറുപൊയ്ക ഭാഗങ്ങളിലേക്ക് പോകേണ്ട പ്രധാന റോഡാണ് ഏറെനാളായി ചെളിക്കുണ്ടായി മാറിയിരുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതിൽ മഴവെള്ളം കെട്ടിനിന്നതോടെ അപകടങ്ങളും ഏറിവന്നു. ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പിടാൻ വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ ഈ ഭാഗം.

വാർത്ത തുണയായി

പൈപ്പ് ഇട്ടാലുടൻ റീ ടാറിംഗ് നടത്താമെന്ന് അധികൃതർ ഉറപ്പ് കൊടുത്തിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വാഴനട്ടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുനോക്കിയിട്ടും ഫലമുണ്ടാകാതെ നാട്ടുകാർ തീർത്തും ബുദ്ധിമുട്ടിലായി മാറിയിരുന്നു. റോഡിന്റെ ദുരിതാവസ്ഥയും നാട്ടുകാർ അനുഭവിക്കുന്ന പ്രയാസങ്ങളും അക്കമിട്ട് നിരത്തി ജൂലായ് 21ന് 'പഴയചിറ- ചെറുപൊയ്ക റോഡിൽ ചെളിയിൽ പുതഞ്ഞ് യാത്രക്കാർ' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നാണ് അധികൃതർ ഉണർന്നത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടതോടെ ചെളി കോരിമാറ്റിയ ശേഷം പാറപ്പൊടിയും സിമന്റ് കട്ടയുടെ പൊടികളുമൊക്കെ ഉറപ്പിച്ചതോടെ ചെളിക്കുണ്ട് മാറ്റിയിരുന്നു. ഇപ്പോൾ ടാറിംഗ് നടത്തിയതോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയായിരുന്നു.