തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കുതിരാനിൽ അടിയന്തര അറ്റകുറ്റപണി നടത്താൻ അടിയന്തരയോഗം തീരുമാനിച്ചു. 6.47 കോടിയുടെ അടിയന്തര നിർമ്മാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. അപകടാവസ്ഥ ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും.
നടത്തറയിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന കുഴികൾ മൂടും. രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവു വിളക്ക് സ്ഥാപിക്കും. ഗതാഗതം കുറ്റമറ്റതാക്കാൻ പൊലീസിനെയും വിന്യസിക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. റോഡിലെ അപകടാവസ്ഥയിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് കളക്ടർ യോഗം വിളിക്കുകയായിരുന്നു.
നടത്തറ മുതൽ വാണിയംപാറ വരെയുള്ള അറ്റകുറ്റപണികളാണ് തീർക്കുക. മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടതും അറ്റകുറ്റപണികൾ യഥാസമയം നടത്താത്ത ദേശീയ പാത അതോറിറ്റിയുടെ അനാസ്ഥയും മൂലം അപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യം യോഗം വിലയിരുത്തി. മണ്ണുത്തിയിൽ നിന്നും നടത്തറയിലേക്ക് പോകുന്ന പ്രധാന പാതയിൽ പൈപ്പ് ഇടാൻ കുഴിച്ച കുഴി ശരിയാക്കേണ്ടത് എൻ. എച്ച്.എ.ഐയുടെ ചുമതലയാണെങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ കനാൽ മൂടാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നിർദേശം നൽകി.
പ്രവൃത്തി ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഇതിനുള്ള ആദ്യ ഗഡു ജില്ലാ കളക്ടറുടെ ഫണ്ടിൽ നിന്നും എടുക്കുകയും പിന്നീട് ഈ തുക എൻ.എച്ച്.എ.ഐ ൽ നിന്നും ഈടാക്കുകയും ചെയ്യുമെന്ന് കളക്ടർ പറഞ്ഞു . പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത, എൻ. എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ യാദവ് , എ.സി.പി വി.കെ രാജു, മണ്ണുത്തി, പട്ടിക്കാട് സി.ഐമാർ, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജി തുടങ്ങിയവർ പങ്കെടുത്തു .