തൃശൂർ: കഴിഞ്ഞ ദിവസം വരെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. കളക്ടറുടെ നിർദേശ പ്രകാരം ചൊവ്വാഴ്ച നഗരസഭയിൽ താലൂക്ക്, നഗരസഭ, ഗവ. ആശുപത്രി, പൊലീസ്, കച്ചവട സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു. ബുധനാഴ്ച മുതൽ നഗരത്തിൽ നടപ്പാക്കേണ്ട നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. ചൊവ്വാഴ്ച ചില വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഒഴിവാക്കിയതോടെ നഗരത്തിലെ മുഴുവൻ കടകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേവരെ കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ 27 കൊവിഡ് മരണങ്ങൾ സംഭവിച്ചതായും വരും ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നും യോഗം നിർദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നഗരസഭയിൽ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എ.ടി.എമ്മുകളിലും സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറുകളും കടയുടമകൾ രേഖയായി സൂക്ഷിക്കണം. കടകളിലെ ജീവനക്കാർ മാസ്‌ക് ധരിച്ചില്ലെങ്കിൽ കടകൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ എടുക്കും. ഹോട്ടലുകളിൽ രാത്രി ഏഴിനു ശേഷം ഓൺലൈൻ പാർസൽ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് പരിശോധന കർശനമാക്കും. കർശന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നഗരം വീണ്ടും അടച്ചു പൂട്ടും. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടിയാലും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ തെറ്റിച്ചാലും പൊതുജനങ്ങൾക്ക് 9400063428 എന്ന വാട്ട്‌സ് ആപ് നമ്പരിൽ അറിയിക്കാമെന്നും യോഗത്തിൽ ധാരണയായി.