corporation

തൃശൂർ: കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും തൃശൂർ കോർപറേഷൻ ഭരണം നേടിയെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ, തലനാരിഴയ്ക്ക് കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ ഗ്രൂപ്പുകൾക്ക് അതീതമായി കൈകോർക്കുകയാണ് കോൺഗ്രസും യു.ഡി.എഫും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപറേഷൻ പരിധിയിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. വിമതനെയും സ്വതന്ത്രന്മാരെയും കൂട്ടുപിടിച്ചാണ് എൽ.ഡി.എഫ് ഭരണം പൂർത്തിയാക്കിയത്. നിലവിൽ സി.പി.എമ്മിലെ അജിത ജയരാജൻ മേയറും കോൺഗ്രസ് വിമതനായ പി. റാഫി ജോസ് ഡെപ്യൂട്ടി മേയറുമാണ്.

പ്രതിപക്ഷ നേതാവായിരുന്ന അഡ്വ. എം.കെ. മുകുന്ദൻ ഒരു മാസം മുമ്പ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്നാണ് പാർട്ടി വിട്ടത്. ഗ്രൂപ്പ് തർക്കം ഒഴിഞ്ഞതും ഭരണവിരുദ്ധതരംഗവും സാഹചര്യം അനുകൂലമാക്കുമെന്ന് യു.ഡി.എഫും കരുതുന്നു.

രാഷ്ട്രീയ സ്ഥിതി

വികസനം യാഥാർത്ഥ്യമാക്കി എന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. മൂന്ന് എം.പിമാരും ഒരു എം.എൽ.എയും മുന്നണിയെ നയിക്കുന്നുവെന്നതാണ് യു.ഡി.എഫിന്റെ ആശ്വാസം. ആറ് ബി.ജെ.പി. കൗൺസിലർമാർ മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.

മേയർ രാജനോ, ഷാജനോ ?

വനിതാ സംവരണമായിരുന്ന മേയർ പദവി ഇനി ജനറലായിരിക്കും. യു.ഡി.എഫിൽ പ്രതിപക്ഷ നേതാവും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാവുമായ രാജൻ ജെ. പല്ലന്റെയും എൽ.ഡി.എഫിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഷാജന്റെയും പേരുകളാണ് ഉയർത്തിക്കാട്ടുന്നത്.മേയാറായി ആദ്യ മൂന്നുവർഷം സി.പി.എമ്മിലെ അജിത ജയരാജൻ. തുടർന്ന് ഒരു വർഷവും ഒന്നരമാസവും സി.പി.ഐയിലെ അജിത വിജയൻ.വീണ്ടും അജിത ജയരാജൻ. ഇങ്ങനെയാണ് ഈ അഞ്ചു വർഷം ഭരണം പങ്കിട്ടത്.മേയറായിരിക്കുമ്പോഴും പാൽവിൽപ്പന തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച അജിത വിജയൻ മത്സരിച്ചേക്കില്ല. കണിമംഗലം വാർഡ് ജനറൽ സീറ്റായതിനാലാണ് തീരുമാനം.

കക്ഷിനില

ആകെ സീറ്റ് - 55

എൽ.ഡി.എഫ് -23

യു.ഡി.എഫ് -21

ബി.ജെ.പി- 6

ഒരു കോൺഗ്രസ് വിമതൻ ഉൾപ്പെടെ 5 സ്വതന്ത്രർ

സീറ്റ് വിഭജനം

രണ്ട് സീറ്റ് മുസ്ളീം ലീഗിനും ഒരെണ്ണം കേരള കോൺഗ്രസിനും (ജെ) നൽകാനാണ് യു.ഡി.എഫിലെ പ്രാഥമിക ധാരണ. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് 19 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൽ.ഡി.എഫിൽ കക്ഷികൾ കൂടിയതിനാൽ സീറ്റ് വിഭജനം സങ്കീർണമാകും. സി.പി.ഐയ്ക്ക് കഴിഞ്ഞ തവണ ഒമ്പത് സീറ്റ് നൽകിയിരുന്നു. എൽ.ജെ.ഡി, ജെ.ഡി.എസ്, എൻ.സി.പി, കേരള കോൺഗ്രസ് (എം), ഐ.എൻ.എൽ പാർട്ടികൾക്കും പ്രാതിനിധ്യം നൽകേണ്ടി വരും.

ചർച്ചാവിഷയങ്ങൾ

പൊട്ടിപ്പൊളിഞ്ഞ റോഡുകളും ദിവാൻജിമൂല റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്തശേഷവും ടാറിംഗ് തുടങ്ങാത്തതും ഭരണവിരുദ്ധ വികാരമുയർത്തിയിട്ടുണ്ട്. വികസന പദ്ധതികൾക്കായി ഭൂമിയും മണ്ണും വാങ്ങിയതിലുളള അഴിമതിയാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്.