തൃശൂർ: തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുമ്പോൾ എല്ലാ വാർഡുകളിലും എതിരാളികളില്ലാതെ മുന്നേറാൻ കൊവിഡും സ്ഥാനാർത്ഥികൾക്കൊപ്പം ഗോദയിലുണ്ട്. കിതപ്പില്ലാതെ കുതിക്കാൻ അവസരം കാത്ത് വൈറസ് പതുങ്ങിയിരിപ്പുണ്ട്.
ഇതിന്റെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നൽകിക്കഴിഞ്ഞു. കൊവിഡ് ബാധിതർ അരലക്ഷം കടന്നുവെങ്കിലും രോഗബാധിതരേക്കാൾ രോഗമുക്തർ കൂടുന്നത് ആശ്വാസമാണ്. എന്നാൽ രോഗികളുടെ എണ്ണം ഏത് നിമിഷവും മറികടക്കാം എന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ രോഗവ്യാപനം ഏറെയാകുമെന്നും മുന്നറിയിപ്പുണ്ട്.
നവംബറിൽ രോഗമുക്തർ കൂടുതൽ
ഈ മാസം 15 വരെ രോഗമുക്തരാണ് കൂടുതലുണ്ടായിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വ്യാപനം നടക്കുന്ന ജില്ലകളിൽ മുന്നിലാണ് തൃശൂരെങ്കിലും രോഗ ബാധിതർ കുറയുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഈ മാസം 15 വരെ രോഗം ബാധിച്ച 12,995 പേരിൽ 12,672 പേർക്കും സമ്പർക്ക വ്യാപനം തന്നെയാണുണ്ടായത്. ഇതിൽ 124 പേരുടെ രോഗ പ്രഭവകേന്ദ്രം അറിയില്ല. രോഗികളിൽ 104 പേർ ആരോഗ്യ പ്രവർത്തകരായത് കൊവിഡ് പ്രതിരോധത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിന് 1049 ഉം അഞ്ചിന് 1032 ഉം ആറിന് പത്ത് കൂടി 1042ഉം പത്തിന് 1088 ഉം 12ന് 1062 ഉം പേരുമാണ് രോഗമുക്തരായത്. അഞ്ച് ദിവസങ്ങളിൽ തൊള്ളായിരവും കടന്നു.
നവംബറിൽ ഇതുവരെ രോഗം
11,397 പേർക്കാണ് കൊവിഡ് ബാധിച്ചതെങ്കിൽ ഈ ദിവസങ്ങളിൽ രോഗം ഭേദമായവർ 13,399 പേരാണ്. 15ൽ അഞ്ചു ദിവസവും രോഗമുക്തർ ആയിരം കടന്നു. മൊത്തം രോഗ ബാധിതർ 51,168 പേർ ആണെങ്കിൽ രോഗം മാറിയവർ 42,396 പേരാണ്.
പ്രാധാന്യം കൊവിഡ് പെരുമാറ്റചട്ടത്തിന്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യ വകുപ്പ് നൽകിയ കൊവിഡ് പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കേണ്ടതുണ്ട്. സോപ്പും മാസ്‌കും സാമൂഹിക അകലവുമാണ് അവശ്യം വേണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളേക്കാൾ കൊവിഡ് ചട്ടം പ്രാമുഖ്യം നൽകിയാവണം പ്രചാരണം നടക്കേണ്ടത്.