ചാവക്കാട്: നഗരസഭാ 12-ാം വാർഡ് പാലയൂർ ഈസ്റ്റിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്വതന്ത്രനെതിരെ യു.ഡി.എഫ് നേതാവ് അഡ്വ. ഇ.എം. സാജൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പരാതി നൽകി. റിട്ടേണിംഗ് ഓഫീസർ തൃശൂർ ആർ.ഡി.ഒ: കൃപ പരാതി ഫയലിൽ സ്വീകരിച്ചു. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ നാമ നിർദേശപത്രിക നൽകിയ ഷാജുവിന് മത്സരിക്കാൻ നിയമപ്രകാരം യോഗ്യതയില്ലെന്ന് കാണിച്ച് നൽകിയ പരാതിയാണ് റിട്ടേണിംഗ് ഓഫീസർ ഫയലിൽ സ്വീകരിച്ചത്‌.

കോടികളുടെ സ്വത്തും ലക്ഷങ്ങളുടെ വരുമാനവുമുള്ള ഷാജു തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷമായി സ്വത്തുക്കളുടെയും വരുമാനത്തിന്റെയും സർക്കാരിലേക്ക് അടയ്ക്കാനുള്ള നികുതിയുടെയും വസ്തുതകൾ വെളിപ്പെടുത്തുന്ന റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്നാണ് പരാതിയിൽ ബോധിപ്പിച്ചിരുന്നത്. ഷാജു നൽകിയ നാമ നിർദേശ പത്രികയ്ക്കൊപ്പം നൽകിയ സ്വത്ത് വിവര പട്ടികയിലാണ് നിയമ ലംഘനം സ്വമേധയ വെളിപ്പെടുത്തിയിട്ടുള്ളത്.

ആക്ഷേപത്തിന് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെട്ടു. നിയമം അനുശാസിക്കുന്ന പരിധിയിൽ നിന്നുകൊണ്ട് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരനായ അഡ്വ. സാജൻ അറിയിച്ചു. സ്വത്തുവിവരവും വരുമാനവും വെളിപ്പെടുത്തി സർക്കാരിലേക്കുള്ള നികുതി അടയ്ക്കാത്തതിന്റെ കാരണത്താൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചില്ല.

സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെയുള്ള പരാതി ഫയലിൽ സ്വീകരിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി യു.ഡി.എഫ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി സ്വാഗതം ചെയ്തു. ഷാജുവിന്റെ വരുമാനത്തെയും സ്വത്തുവിവരത്തെയും സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇൻകം ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഉന്നത പൊലീസ് അധികൃതർ, കേന്ദ്ര സംസ്ഥാന ആഭ്യന്തരവകുപ്പുകൾ എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷാധികാരി ഇ.ജെ. ജോസ്, ചെയർമാൻ റിഷി ലാസർ, കൺവീനർ ഇ.പി. റഹീസ്, സെക്രട്ടറി ഇ.എം. ബാബു എന്നിവർ പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ജോയസി ടീച്ചറാണ് 12-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.