കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിന്റെ ഏലാകളുടെ തലക്കുളങ്ങൾ സംരക്ഷണത്തിനായി കേഴുന്നു. ഒരുകാലത്ത് ഒറ്റൂരിലെ നെൽപ്പാടങ്ങളുടെ ശക്തിയായിരുന്ന തലക്കുളങ്ങളാണ് ഇന്ന് പായലും മാലിന്യവും മൂടി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
ഏലായുടെ തുടക്കത്തിലും മറ്റും ഉയർന്ന ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന തലക്കുളങ്ങളിൽ നിന്നായിരുന്നു പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്നത്. നീന്തൽ പഠിക്കുന്നതിനും മീൻ വളർത്താനും ഉൾപ്പെടെ ഉപയോഗിക്കാവുന്ന കുളങ്ങളാണ് ഇവ. എന്നാൽ പ്രദേശവാസികൾക്ക് മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി തലക്കുളങ്ങൾ മാറി.
പഞ്ചായത്തിൽ നെൽക്കൃഷി വീണ്ടും ശക്തമായതോടെ തരിശുകിടന്ന പാടങ്ങളിലെല്ലാം കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൃഷിയിറക്കി. ഒന്നാംവിളയ്ക്ക് മികച്ച വിളവും ലഭിച്ചു. കുളങ്ങൾ സംരക്ഷിച്ച് വയലുകളിലേക്ക് വെള്ളമെത്തിക്കാനായാൽ ഒറ്റൂരിന്റെ പഴയ കാർഷിക പ്രതാപവും വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.