തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപത്തിനും പകതീർക്കലിനുമുള്ള വേദിയായി സൈബർ മാധ്യമങ്ങളെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. 15 സൈബർക്രൈം പൊലീസ് സറ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ റൂറൽ ജില്ലയിലെ മലക്കപ്പാറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.കുറഞ്ഞ ചെലവിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായതോടെ സാധാരണക്കാരും സൈബർ ലോകത്തേക്ക് ധാരാളമായി എത്തി. ഈ കടന്നുകയറ്റം പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നുണ്ട്. പൊലീസ് ആക്ടിൽ ഭേദഗതി വരുത്തുന്നതോടെ സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള പരിമിതികൾ ഇല്ലാതാകും. വിവേകം നൽകുന്ന തിരിച്ചറിവിൽ സൈബർ ലോകത്ത് സ്വയം അതിർവരമ്പിടാൻ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകൾക്കൊപ്പം 15 എണ്ണം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ 19 പൊലീസ് ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളായി. സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.