vld-1

വെള്ളറട: മലയോരമേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ചികിത്സാകേന്ദ്രമായ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികൾ. കേരള-തമിഴ്നാട് വനാതിർത്തിയോട് ചേർന്നാണ് ഈ ആതുരാലയം സ്ഥിതിചെയ്യുന്നത്. ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് പലപ്പോഴും ഇവിടുത്തെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലുള്ളകുറവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയില്ലാത്തതുമാണ് ഇന്ന് ആശുപത്രിയെ അലട്ടുന്ന പ്രധാന പ്രശ്നം. ഒ.പി, ഐ.പി, പേവാർഡ് സേവനം നൽകുന്ന സംസ്ഥാനത്തെ ആശുപത്രികളിൽ ഒന്നാണിത്. ജീവിത ശൈലി രോഗനിർണയ ക്ളിനിക്, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, സബ്സെന്ററുകളിലൂടെയുള്ള ചികിത്സ, ഗർഭിണികൾക്കുള്ള പ്രാഥമിക പരിശോധന, കാഴ്ച പരിശോധന എന്നിവയും ഇവിടെ നൽകുന്നുണ്ട്. ഇതിനു പുറമെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുകയാണ്. പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടനിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഡോബി, നഴ്സിംഗ് അസിറ്റന്റ്, ക്ളീനിംഗ് ജീവനക്കാരുടെ കുറവുമാണ് ആശുപത്രി നേരിടുന്ന വെല്ലുവിളികൾ. ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കി മലയോര ആദിവാസി മേഖലയിൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന മലയോരമേഖലയിലെ ഈ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചാൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും

മെഡിക്കൽ ഓഫീസർ

ഇൻചാർജ് ഡോ. സുനിൽ