തിരുവനന്തപുരം: വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച മിനിയേച്ചർ ട്രെയിൻ, അർബൻ പാർക്ക്, സ്വിമ്മിംഗ് പൂൾ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വേളിയുടെ മുഖച്ഛായ മാറ്റുന്നതിനായി 60 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതിയാണ് വേളിയിൽ ആരംഭിച്ചത്. ഇന്ത്യയിൽ ആദ്യമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടൂറിസം ട്രെയിൻ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകും. ആർട്ട് കഫെ, അർബൻ വെറ്റ്ലാന്റ് നാച്വറൽ പാർക്ക് എന്നിവ വേളിയുടെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. ഒരേസമയം 50 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ടണൽ, റെയിൽവേ പാലം എന്നിവയുമുണ്ട്. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കേന്ദ്രം, കൺവെൻഷൻ സെന്റർ എന്നിവയും വേളിയിൽ സജ്ജമാക്കി.
പദ്ധതികൾ ഇഷ്ടംപോലെ
----------------------------------------------------
2.47 കോടി രൂപ ചെലവഴിച്ചാണ് സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നത്. അർബൻ പാർക്കിന് അഞ്ചുകോടിയാണ് അനുവദിച്ചത്. വേളി ലാന്റ് സ്‌കേപ്പിംഗ്, ഫുഡ് കോർട്ട് എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്. ആംഫി തിയേറ്റർ, നടപ്പാത, അലങ്കാരവിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ എതിർവശത്തായി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുന്നുണ്ട്. 3.6 കോടി രൂപ വിനിയോഗിച്ച് പദ്ധതികൾ ഡിസംബറിൽ പൂർത്തിയാക്കും. ഇതിനുപുറമെ കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ, നടപ്പാത, ഇരിപ്പിടങ്ങൾ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ, 9.5 കോടി രൂപയുടെ വേളി ആർട്ട് കഫെ, വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹാളുകൾ, ഓപ്പൺ എയർതിയേറ്റർ, അർബൻ വെറ്റ്ലാന്റ് നാച്വറൽ പാർക്ക് എന്നിവയും നിർമിക്കും. 29 ലക്ഷം രൂപ മുടക്കി 37 യൂണിറ്റ് സൗരോർജ വിളക്കുകൾ സ്ഥാപിച്ചു. മൂന്ന് സ്‌പീഡ് ബോട്ട്, അഞ്ച് പെഡൽ ബോട്ട്, ഒരു സോളാർ അസിസ്റ്റഡ് സഫാരി ബോട്ട് എന്നിവയും ഒന്നരക്കോടി രൂപയുടെ 100 ലൈഫ് ജാക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശംഖിന്റെ ശില്പം 61 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്.