തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ പൊലീസിൽ നടന്ന അഴിമതികളെക്കുറിച്ചന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ പർച്ചേസുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ബെഹ്റയെ സർക്കാർ സംരക്ഷിക്കുന്നു. പ്രത്യുപകാരമായി ഡി.ജി.പി സർക്കാരിന് വിടുപണി ചെയ്യുകയാണെന്ന് മാദ്ധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ അഴിമതിയും കൊള്ളയും തുറന്നു കാട്ടുന്ന പ്രതിപക്ഷ എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കുന്നു. ഇതവസാനിപ്പിച്ചില്ലെങ്കിൽ ലോക്‌നാഥ് ബെഹ്റ വലിയ വില കൊടുക്കേണ്ടിവരും. പി.ടി.തോമസ്, വി.ഡി.സതീശൻ, കെ.എം. ഷാജി തുടങ്ങിയ എം.എൽ.എമാർക്കെതിരെ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണ്.
ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ നടന്ന അഴിമതികൾ സി.എ.ജി റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സർക്കാർ അത് കോൾഡ് സ്‌റ്റോറേജിൽ വച്ചിരിക്കുകയാണ്.
ലൈഫ് പദ്ധതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അഞ്ചാം പ്രതിയായതോടെ മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരി മാപ്പ് പറയണം: ചെന്നിത്തല
തിരുവനന്തപുരം: സ്വപ്നാ സുരേഷ് നൽകിയ ഐ ഫോണുകൾ ആരുടെയൊക്കെ കൈയിലാണെന്ന് വ്യക്തമായ സാഹചര്യത്തിൽ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്ന കോടിയേരിയുടെ ശീലം സംസ്ഥാന നേതാവിന് യോജിച്ചതല്ല. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടായിരിക്കുന്നത് കോടിയേരിക്കാണ്.