ബംഗളൂരു: വിവിധ അക്കൗണ്ടുകളിലൂടെ 2012 മുതൽ 2019 വരെ ബിനീഷ് കോടിയേരി 5,17,36,600 രൂപ അനൂപിന് കൈമാറിയെന്നും ഇത് ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നും ഇ.ഡി ഇന്നലെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ കണക്ക് ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകുന്നില്ല.
ഇതിന്റെകൂടി പശ്ചാത്തലത്തിൽ ലഹരിമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടുകളിൽ ബിനീഷിനെ അഞ്ചുദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടുദിവസം ചോദ്യം ചെയ്യൽ നടന്നില്ല. 10 ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ശനിയാഴ്ച വൈകിട്ട് മൂന്നിനകം ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കടുത്ത ശരീരവേദനയുണ്ടെന്നും 10 തവണ ഛർദ്ദിച്ചെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഡോക്ടർമാരുടെ റിപ്പോർട്ട് ഇ.ഡി കോടതിയിൽ ഹാജരാക്കി. ഇതും പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. വീഡിയോ കോൺഫറൻസ് വഴി ബിനീഷിനെ ഹാജരാക്കാൻ ഇ.ഡി ശ്രമിച്ചെങ്കിലും നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ബിനീഷിനെ ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ദേഹപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയശേഷമാണ് കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയിരുന്നു. എൻ.സി.ബി അഭിഭാഷകൻ ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. കസ്റ്റഡി നീട്ടിചോദിക്കുമെന്നറിയിച്ചതോടെ, എൻ.സി.ബി ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.
ലഹരി വ്യാപാരമെന്ന് മൊഴി
മയക്കുമരുന്ന് കേസിലെ പ്രതികളായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ റിയാൻഹ, യൂഷ് ഇവന്റ്സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷണം വേണം. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്തു കേസിൽ പ്രതിചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചുവച്ചിട്ടുണ്ട്.
ബിനോയ് കോടതിയിൽ
ഇ.ഡി കസ്റ്റഡിയിലുള്ള ബിനീഷിനെ നേരിൽ കാണണമെന്ന ആവശ്യവുമായി സഹോദരൻ ബിനോയ് കോടിയേരി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാൻ ഇ.ഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനീഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു.