അഭിനേതാവ് എന്നതിലുപരി അദ്ധ്യാപകൻ, നാടകകൃത്ത്, എഴുത്തുകാരൻ, സാഹിത്യവിമർശകൻ എന്നീ നിലകളിൽ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യസാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു ആർ നരേന്ദ്രപ്രസാദ്. അഭിനയത്തോട് താൽപര്യമില്ലാതിരുന്നിട്ടും മികച്ച അഭിനയപാടവം പ്രകടമാക്കിയ നരേന്ദ്ര പ്രസാദ് അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 17 വർഷമാകുമ്പോൾ അദ്ദേഹം മലയാളസിനിമയിൽ ഉണ്ടാക്കിയ വിടവ് മറ്റാരെക്കൊണ്ടും നികത്താനാവുന്നതല്ല. ഇന്ന് കാണുന്ന പല കഥാപാത്രങ്ങളും അത് നരേന്ദ്രപ്രസാദ് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നുന്നത് അദ്ദേഹത്തിന് സിനിമാലോകത്ത് നിലനിന്നിരുന്ന വലിപ്പം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ നരേന്ദ്രപ്രസാദ്, പന്തളം എൻ എസ് എസ് കോളേജിൽ നിന്നും കണക്കിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 1967ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1968ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി. എംജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയക്ടറായി ചുമതല വഹിച്ചിട്ടുണ്ട്.
നാടകത്തിൽ കമ്പം കയറിയ നരേന്ദ്രപ്രസാദ് എൻപതുകളുടെ ആരംഭത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച്, അതിനുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. നടന്മാരായ മുരളി, ഗോപകുമാർ, അലിയാർ കുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
അലഞ്ഞവർ അന്വേഷിച്ചവർ (നോവൽ), നിഷേധികളേ മനസിലാക്ക് (വിമർശനം), ജാതി പറഞ്ഞാൽ എന്തേ (വിമർശനം), സൗപർണിക (നാടകം) തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ചിലതാണ്.
ആദ്യമൊന്നും സിനിമ അഭിനയത്തിൽ താത്പര്യമില്ലായിരുന്ന നരേന്ദ്രപ്രസാദ്, ശ്യാമപ്രസാദിന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 150ഓളം സിനിമകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി.
"കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ"
- നരേന്ദ്രപ്രസാദ്