കിളിമാനൂർ :തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അങ്കത്തട്ട് ഉണർന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും എതിർപ്പുകളില്ലാത്ത സ്ഥലങ്ങളിൽ വാർഡ് കമ്മിറ്റികളുടെ സമ്മതത്തോടെ ഉറപ്പുള്ള സ്ഥാനാർത്ഥികൾ തന്നെ രംഗത്ത് ഇറങ്ങിത്തുടങ്ങി. പഞ്ചായത്തുകളിലെ വാർഡുകളിലാണ് വീട് കയറിയുള്ള പ്രചാരണം ആരംഭിച്ചത്.തർക്കമുള്ള സ്ഥലങ്ങളിൽ ചർച്ചകൾ സജീവമായി നടക്കുകയാണ്. ജില്ലയിലെ പല ഭാഗങ്ങളിലും മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നു. കൊവിഡിനെ തുടർന്ന് പ്രചരണത്തിന് കർശന നിയന്ത്രണമുള്ളതിനാൽ നേരത്തെ തന്നെ ഓരോ വട്ടം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. സിറ്റിംഗ് സീറ്റുകളിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ വികസന രേഖകളുമായിട്ടാണ് പ്രചരണമെങ്കിൽ പ്രതിപക്ഷം കുറ്റപത്രവുമായി രംഗത്തുണ്ട്.

റോഡുകളും മതിലുകളും വൈദ്യുതി പോസ്റ്റുകളും രാഷ്ട്രീയ പാർട്ടികൾ കൈയടക്കി തുടങ്ങി.വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശമെങ്കിലും മൂന്ന് മുന്നണികളും പോസ്റ്ററുകൾ പതിച്ചു തുടങ്ങി.സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്ന നിർദേശമുള്ളതുകൊണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക്,വാട്സ് ആപ്പ് ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട്.വാർഡ് തലത്തിൽ പാർട്ടികളും സ്ഥാനാർത്ഥികൾ ആകുമെന്ന് ഉറപ്പായവരും വ്യക്തിപരമായും ഗ്രൂപ്പുകൾ രൂപീകരിച്ചു തുടങ്ങി. എല്ലാ പാർട്ടികളും ഇതിനായി വാർഡ് തലത്തിൽ ഐ.ടി കൺവീനർമാരെ നിശ്ചയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാകണം പ്രധാന പ്രചാരണം എന്ന് കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.