തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവർക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ. കാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആറ് മാസത്തിനകമുള്ള അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം.
അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർ മരണ സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ് സഹിതം മരണം നടന്ന് ഒരു വർഷത്തിനകം അപേക്ഷിക്കണം.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും.
ധനസഹായം അപേക്ഷകന്റെ, ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
നിയമസഭാ സാമാജികർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തപാൽ/ ഇമെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം.
ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസർമാർക്കാണ്. cmo.kerala.gov.in എന്ന പോർട്ടലിലൂടെയും അപേക്ഷ സമർപ്പിക്കാം.