kovalam

കോവളം: നിർമ്മാണപ്രവൃത്തികൾ സ്തംഭിച്ചിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ ദിവസം ജോലികൾ പുനരാരംഭിച്ചു. കൊല്ലം ജില്ലയിലെ കുമ്പിളിൽ നിന്ന് 14 ട്രക്കുകളിലായി തുറമുഖ പദ്ധതി പ്രദേശത്ത് കല്ലുകളെത്തിച്ച് തുടങ്ങിയതോടെ തുറമുഖനിർമ്മാണം വീണ്ടും കുതിപ്പിലേക്ക്. കൂടാതെ ഇന്നലെ അർദ്ധരാത്രി മുതൽ തമിഴ്‌നാട്ടിലെ വിവിധ ക്വാറികളിൽ കല്ലുകളുമായി ട്രക്കുകൾ തുറമുഖത്തെത്തി.

2015 ഡിസംബർ അഞ്ചിനായിരുന്നു അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം. കരാർ പ്രകാരം 2019 ഡിസംബർ 19-നായിരുന്നു ഒന്നാംഘട്ട പദ്ധതി പൂർത്തിയാക്കേണ്ടിയിരുന്നത്. പദ്ധതിപ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായ കാലതാമസവും തുടർന്നുണ്ടായ സമരങ്ങളും വിവിധ ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ വൈകിപ്പിച്ചുവെന്ന് തുറമുഖ കമ്പനി അധികൃതർ പറയുന്നു. ഇൗ ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖത്ത് കപ്പലടിപ്പിക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ.

പുലിമുട്ട് നിർമ്മാണത്തിന് വേണ്ടത് 70 ലക്ഷം ടൺ കല്ല്
തുറമുഖത്തേക്ക് കടൽവെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമ്മാണത്തിനാണ് പ്രധാനമായും കല്ല് വേണ്ടത്. പുലിമുട്ടിനുമാത്രം 70 ലക്ഷം ടൺ കല്ല് വേണ്ടിവരും. 3.1 കിലോമീറ്റർ ദൂരത്തിലുള്ള പുലിമുട്ടിന്റെ 800 മീറ്റർ മാത്രമാണ് പൂർത്തീകരിക്കാനായതെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു. പൈലിംഗ് പൂർത്തിയായ ബെർത്തിന്റെ നിർമ്മാണത്തിന് 10 ലക്ഷം ടൺ കല്ലാണ് വേണ്ടത്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്പ് പൂർത്തിയാക്കണമെങ്കിൽ തുടർച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് പ്രതിദിനം 10,000 ടൺ കല്ലെങ്കിലും വേണം.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് തുറമുഖനിർമ്മാണത്തിനായി പാറപൊട്ടിക്കാൻ അനുമതി നൽകിയത്. നിർമ്മാണത്തിന് ആവശ്യമായ കല്ലെത്തിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും അദാനി പോർട്ട്സ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തിരമാലയെ പ്രതിരോധിക്കാൻ പുലിമുട്ടിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ടെട്രാപോഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. 12 ടൺ ഭാരമുള്ള 12,000 ടെട്രാപോഡുകളാണ് വേണ്ടത്.

കണ്ടെയ്നർ പ്ളാറ്റ്ഫോമിന്റെ നിർമ്മാണം പൂർത്തിയായി
തുറമുഖത്തോട് ചേർന്നുള്ള വർക്ക്ഷോപ്പിന്റെയും കണ്ടെയ്നറുകൾ തീരത്ത് നിരത്തിവയ്ക്കാനുള്ള കണ്ടെയ്നർ പ്ലാറ്റ്ഫോമുകളുടെ നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ തറയോട് പാകി പൂർണമായും പണി തീർത്തു. തീരത്തെ ആവശ്യങ്ങൾക്കായുള്ള സബ്സ്റ്റേഷന്റെ പണി അവസാന ഘട്ടത്തിലാണ്. തുറമുഖത്തിന്റെ ബെർത്തിനോട് ചേർന്ന് കണ്ടെയ്നറുകൾക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ചെറിയ സബ് സ്റ്റേഷന്റെയും നിർമ്മാണം പൂർത്തിയായി. സംഭരണ കേന്ദ്രങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കെട്ടിടങ്ങൾ, ഭരണനിർവഹണത്തിനുള്ള സൗകര്യമൊരുക്കുന്നതിനുള്ള കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും പൂർത്തിയായിവരുന്നതായി അധികൃതർ പറഞ്ഞു. തുറമുഖത്ത് വിവിധയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു കഴിഞ്ഞു.