ed

 വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകാൻ രവീന്ദ്രന് ഇ.ഡി നോട്ടീസ്

 ശിവശങ്കർ നൽകിയത് നിർണായക വിവരം

 അഡി. പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന് ബിനാമി ഇടപാട് നിരവധി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വീണ്ടും സംശയ നിഴലിലാക്കുമാറ് അന്വേഷണം ഒന്നുകൂടി മുറുക്കിയ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)​ വെള്ളിയാഴ്ച കൊച്ചിയിൽ ഹാജരാകാൻ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നോട്ടീസ് നൽകി. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെയും സി.പി.എമ്മിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്ന നടപടി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാർട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയിൽ കടുത്ത രാഷ്ട്രീയസമ്മ‌ർദ്ദങ്ങൾക്ക് വഴിവയ്‌ക്കും. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. കെ- ഫോൺ അടക്കം വൻകിട പദ്ധതികളിൽ രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് വിവരം. ശിവശങ്കർ ടൂറിസം സെക്രട്ടറിയായിരിക്കെ തന്നെ രവീന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു. ഐ.ടി പദ്ധതികളിൽ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും ആരോപണമുയർന്നിരുന്നു.

ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോൾ പല തവണ രവീന്ദ്രനെയും കണ്ടതായും,​ സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ പങ്കെടുത്തതായും ഇ.ഡി പറയുന്നു. വിസ സ്റ്റാമ്പിംഗ് ആവശ്യത്തിന് നിരവധി തവണ വിളിച്ചതായി സ്വപ്നയും വെളിപ്പെടുത്തി. സ്വപ്നയുമായി പണമിടപാടുകളുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വിളിച്ചു വരുത്തുന്നത്.

വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബിനാമികളെ ഉപയോഗിച്ച് പലേടത്തും ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. വിദ്യാഭ്യാസ യോഗ്യതയിലും വയസിലും ഇളവു നൽകിയാണ് രവീന്ദ്രനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയത്. രാഷ്ട്രീയ നിയമനമാണ് രവീന്ദ്രന്റേത്. വർഷങ്ങളായി പല സി.പി.എം മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫായിരുന്നു.

വീട് പുനർനിർമ്മാണ കരാർ ബന്ധവും അന്വേഷിക്കും

പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണത്തിനുള്ള കരാർ,​ ബിനീഷിന്റെ ബിനാമിയായ തിരുവനന്തപുരത്തെ കാർ പാലസ് ഉടമയ്ക്ക് നൽകിയതിലും രവീന്ദ്രന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഈ ഇടപാടിൽ 70,000 ഡോളർ (51ലക്ഷം രൂപ) കാർ പാലസ് തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. വീടുകളുടെ പുനർനിർമാണത്തിനായി 1,60,000 ഡോളറാണ് (1.2 കോടി രൂപ) യു.എ.ഇ കോൺസുലേ​റ്റ് നൽകിയത്. ഈ കടയുടമയുടെ യു.എ.എഫ്.എക്സ് സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് കോൺസുലേറ്റിലെ പണമിടപാട് കരാറും നൽകിയത്. ഇതിൽ 35,000 ഡോളറും (25.8 ലക്ഷം രൂപ) കമ്മിഷൻ ലഭിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി.