ezhimala

ഏഴിമല(കണ്ണൂർ): നാവിക അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി സർക്കാർ അനുവദിച്ച സഹായ ധനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും കിട്ടുമോ എന്ന ചോദ്യമാണ് ഏഴിമലയിൽ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞവർഷം നവംബർ മുതൽ ഈ വർഷം മേയ് വരെ മൂന്നു ഘട്ടങ്ങളിലായി സർക്കാർ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാൽ കാലഹരണപ്പെട്ടതാണ് ആക്ഷേപത്തിനിടയാക്കിയത്. ഫണ്ട് വിതരണത്തിന് തലശേരി സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ചുവപ്പ്നാടയാണ് തടസമായി നിൽക്കുന്നതെന്നും ആരോപണമുണ്ട്. ചില ഉദ്യോഗസ്ഥർ രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്നുവെന്നും ഇവർ പറയുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിതം കുരുങ്ങിക്കിടക്കുകയാണ്. സർക്കാർ അനുവദിച്ച തുക കാലഹരണപ്പെടാനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

1983 ലാണ് നാവിക അക്കാഡമിക്ക് വേണ്ടി കുടിയൊഴിപ്പിക്കൽ പൂർത്തിയായത്. അന്നു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കുറവായതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇവർക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരത്തിനുള്ള അധിക തുക ലഭിച്ചത്.ഘട്ടം ഘട്ടമായാണ് തുക അനുവദിച്ചതും വിതരണം ചെയ്തു തുടങ്ങിയതും. ഇത്തരത്തിൽ അനുവദിച്ച ഫണ്ടാണ് വിതരണം ചെയ്യാതെ നഷ്ടപ്പെട്ടത്.

പഴി കൊവിഡിന്

ഏഴിമല സ്വദേശി നൽകിയ പരാതിക്ക് നൽകിയ മറുപടിയിൽ തുക വിതരണത്തിന് തടസമായത് കൊവിഡാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ആദ്യഘട്ട തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വർഷം ഡിസംബർ 18ന് ലഭ്യമായി എന്നും ഫെബ്രുവരി 29 മുതൽ കക്ഷികൾക്ക് നോട്ടീസയച്ചുവെന്നും മറുപടിയിലുണ്ട്. കാലഹരണപ്പെട്ട തുക വീണ്ടും അനുവദിക്കുന്നതിനായി ജില്ലാ കളക്ടർക്ക് എഴുതിയിട്ടുണ്ടെന്നും വീണ്ടും അനുവദിച്ച് കിട്ടിയാലും നേരത്തെ സ്വീകരിച്ചിരുന്ന നടപടിക്രമങ്ങൾ വീണ്ടും ആവർത്തിക്കേണ്ടതുണ്ടെന്നും വിശദീകരിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ സർക്കാർ കനിഞ്ഞാലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കയ്യിൽ പണമെത്തുകയെന്നത് അത്രയെളുപ്പമല്ല എന്നാണ് വിശദീകരണത്തിലെ സൂചന. കൊവിഡിനിടയിലും സർക്കാൻ അനുവദിച്ച തുക തങ്ങളുടെ കയ്യിൽ കിട്ടാൻ ഇനി ഏതുവാതിലിലാണ് മുട്ടേണ്ടതെന്നാണ് പുനരധിവസിപ്പിക്കപ്പെട്ടവരുടെ ചോദ്യം.