മാഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള തലശ്ശേരി കോട്ടക്കടുത്തെ സെന്റ് ജോൺസ് ഇംഗ്ലീഷ് പള്ളിയുടെ ആർച്ച് രൂപത്തിലുള്ള വാസ്തുശിൽപ്പ ഭംഗിയാർന്ന വാതിൽ, ഇപ്പോൾ മാഹിയിലെ ഒരു സ്വകാര്യ ചരിത്ര മ്യൂസിയത്തിന്റെ പുറംവാതിലാണ്. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ 'മീന നിവാസിൽ' അഡ്വ. ടി. അശോക് കുമാറിന്റെ വീടിനോട് ചേർന്നാണ് ഈ വിശാലമായ ചരിത്ര മ്യൂസിയം.
തഞ്ചാവൂരിലെ ഗോൾഡൻ കാർവിംഗ്, ആഫ്രിക്കൻ വാദ്യോപകരണങ്ങൾ, കുതിരവണ്ടിയുടെ അമേരിക്കൻ നിർമ്മിത ബെല്ല്, ഹോളണ്ടിലെ ഇസ്തിരിപ്പെട്ടി, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജ്, രണ്ട് ദശകങ്ങളായി മയ്യഴിയിൽ നിന്ന് അപ്രത്യക്ഷമായ മാഹി ടാക്കീസിലെ പഴക്കമേറിയ ഫിലിം പ്രൊജക്ടർ, മുണ്ടോക്കിലുണ്ടായിരുന്ന മത്തി കമ്പനിയിലെ മീനെണ്ണ ഉണ്ടാക്കുന്ന മത്തി പ്രസ് യന്ത്രം, 1920 കളിലെ പലതരം ദേശവിദേശ കാമറകൾ, നാടുവാഴികളുടെ മഞ്ചൽ, ഫ്രഞ്ച് മേയർ സഹദേവൻ വക്കീലിന്റ വീട്ടിലുണ്ടായിരുന്ന വാൾ, ഉറുമി, പലതരം കത്തികൾ, പല കാലഘട്ടങ്ങളിലെ ടെലിഫോണുകൾ, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നാണയങ്ങൾ, താളിയോലകളിൽ എഴുതപ്പെട്ട മഹാഭാരതം, എഴുത്താണികൾ, കപ്പലിൽ ഉപയോഗിക്കുന്ന ശബ്ദമേറിയ ഹോൺ, ആദ്യകാല സൈക്ലോസെൽ യന്ത്രം, ആദ്യത്തെ ടൈപ്പ് റൈറ്ററുകൾ, വാൾവ് റേഡിയോകൾ, നൈസാമിന്റെ കാലത്തെ അളവ് പാത്രങ്ങൾ, സമോവറുകൾക്കും മുമ്പ് കരി ഉപയോഗിച്ച് വെള്ളം ചൂടാക്കുന്ന പാത്രം, പഴക്കമേറിയ ഇറച്ചി സംസ്‌ക്കരണ യന്ത്രം, പഴയ റെയിൽവേ റാന്തൽ, പലതരം കൂജകൾ, പാത്രങ്ങൾ, ഭരണികൾ, റാന്തലുകൾ, ക്ലോക്കുകൾ, ഇടിയൂന്നി, ആദ്യകാല ആകാശവാണിയുടെ റിക്കാർഡ് പ്ലെയർ തുടങ്ങി നൂറുകണക്കിന് കൗതുകമൂറും ചരിത്ര വസ്തുക്കളുടെ കേന്ദ്രമാണ് ഈ മ്യൂസിയം.
പുതുതലമുറക്ക് മയ്യഴിയുടെ ചരിത്രമറിയാനുള്ള കേന്ദ്രമായി മ്യൂസിയത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ചരിത്രാന്വേഷി. രാജ്യത്തും വിദേശത്തുമായി എവിടെ സഞ്ചരിച്ചാലും കൗതുക വസ്തുക്കളുടെ ശേഖരണം ഈ അഭിഭാഷകന് ഹരമാണ്. പഴയ തലമുറകൾ ഉപയോഗിച്ചിരുന്ന, ഇന്ന് ഉപയോഗത്തിലില്ലാത്ത, നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂർവ വസ്തുക്കളിലൂടെ പോയ കാല ജനജീവിതം വായിച്ചെടുക്കാനാവും. വിദ്യാർത്ഥികൾക്കും ചരിത്ര കുതുകികൾക്കും ഗവേഷകർക്കുമായി ഈ മ്യൂസിയത്തിന്റെ വാതിൽ തുറന്ന് വെച്ചിരിക്കുകയാണ്.