കല്ലമ്പലം: കിടപ്പാടം പണയപ്പെടുത്തി ചികിത്സ തേടിയ രോഗികളായ വൃദ്ധ ദമ്പതികൾ ജപ്തി ഭീഷണിയിൽ. കരവാരം പഞ്ചായത്തിലെ ആറാം വാർഡിൽ ആണ്ടിക്കോണം വട്ടക്കൈത എസ്.എസ് ഹൗസിൽ അബ്ദുൽ റഷീദ് (70), ഭാര്യ അനീസാബീവി (57) എന്നിവരാണ് ചികിത്സ നടത്തി കടക്കെണിയിലായത്. അബ്ദുൽ റഷീദ് ഒന്നരവർഷമായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ഇതിനിടയിൽ ഒരുപാട് ഓപ്പറേഷനുകൾ കഴിഞ്ഞു. അനീസാബീവിക്ക് കടുത്ത പ്രമേഹവും അൾസറും യൂട്രസിൽ മുഴയുമുണ്ട്. ഓപ്പറേഷന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം നടത്തിയില്ല.
10 സെന്റ് ഭൂമിയിൽ ഒരു ഷീറ്റിട്ട കൂരയാണ് ഇവർക്കുള്ളത്. ചികിത്സാ ചെലവിനായി ഇത് പണയം വച്ചാണ് 5 ലക്ഷം രൂപ ലോണെടുത്തത്. പലിശയടക്കം ഇപ്പോൾ 8 ലക്ഷത്തിനുമേൽ അടയ്ക്കണം.
നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഇവരെ നാട്ടുകാരാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം കഴിച്ച് കുടുംബമായി കഴിയുന്ന ഇവരുടെ രണ്ട് ആൺമക്കൾക്ക് വൃദ്ധരായ മാതാപിതാക്കളെ നോക്കാനുള്ള ശേഷിയില്ല. അവരും അന്നന്നുള്ള വരുമാനത്തിലാണ് കഴിയുന്നത്. കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ടുപോയെങ്കിലും ഇനിയെന്തുചെയ്യണമെന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവർ.
സുമനസുകളുടെ സഹായം തേടി അനീസാബീവിയുടെ പേരിൽ മണമ്പൂർ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അനീസാബീവി, അക്കൗണ്ട് നമ്പർ: 10930100210216, ഐ.എഫ്.എസ്.സി കോഡ്: FDRL 0001093, ഫോൺ:8129757748.