ബിനീഷിന്റെ ഭാര്യാമാതാവിന്റെ വാദം വൈറൽ
തിരുവനന്തപുരം: മരുതംകുഴിയിലെ ബിനീഷ് കോടിയേരിയുടെ വസതിയിൽ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തിട്ടില്ലെന്നും അത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്നും ആവർത്തിച്ച് ഭാര്യാമാതാവ് മിനി.
അത്തരത്തിൽ ഒന്നുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് കത്തിച്ചുകളയില്ലേ എന്ന് മിനി ചാനൽ ചർച്ചകളിൽ പറഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഏതൊരാളും തെളിവ് നശിപ്പിക്കാൻ ശ്രമിക്കും. അങ്ങനെ ഒരു കാർഡ് അവിടെ ഉണ്ടെങ്കിൽ ഞങ്ങൾ അതെടുത്ത് കത്തിച്ചുകളഞ്ഞേനെ. റെയ്ഡ് ഉണ്ടാകുമെന്ന് നേരത്തേ അവർ അറിയിച്ചിരുന്നതാണ്. അതുകൊണ്ടാണ് പറയുന്നത് ഇത് അവർ കൊണ്ടുവന്നതാണെന്ന്- മിനി വ്യക്തമാക്കി.
ബിനീഷിന് വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാൻ സഹായിച്ചത് താനാണെന്നും മിനി വിശദീകരിച്ചു. കഞ്ചാവ് ബിസിനസ് ചെയ്യാൻ ഒരു മരുമകന് അമ്മായിഅമ്മ പണം നൽകുമോ എന്നും അവർ ചോദിച്ചു.